തിരുവനന്തപുരം: കെ എം മാണി കൊണ്ടുവന്ന ജനപ്രിയ പദ്ധതികൾ എൽഡിഎഫ് സർക്കാർ തകർത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മാണി സാർ ധനമന്ത്രിയായിരുന്നപ്പോൾ ഏറെ പ്രശംസ പിടിച്ചുപറ്റിയ കാരുണ്യ പദ്ധതിയും റബ്ബർവില സുസ്ഥിരതാ പദ്ധതിയും തകർന്നടിഞ്ഞു.
/sathyam/media/post_attachments/sKurrac20ETtgI2ZpIWB.jpg)
എൽഡിഎഫ് സർക്കാർ കാരുണ്യ പദ്ധതിയെ ദയാവധം ചെയ്യുകയാണ് ഉണ്ടായത്. കെ എം മാണിയുടെ നാലാം ചരമവാർഷികം ആചരിച്ചപ്പോൾ അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ച രണ്ട് ജനപ്രിയ പദ്ധതികളെ പിണറായി സർക്കാർ കൊല്ലാക്കൊല ചെയ്തുവെന്നും കെ സുധാകരൻ ആരോപിച്ചു.
കാരുണ്യ പദ്ധതിക്ക് 500 കോടിയിലധികം രൂപ കുടിശ്ശികയായതിനെ തുടർന്ന് പദ്ധതി ഇല്ലാതായെന്ന് പറയാം. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ കാരുണ്യ പദ്ധതിയുടെ ധനസമാഹാരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും ലോട്ടറി വകുപ്പിനെ ഇതിന്റെ നടത്തിപ്പ് ഏല്പിക്കുകയും ചെയ്തിരുന്നു.
വെറും രണ്ടു വര്‍ഷം കൊണ്ട് 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ചികിത്സാസഹായം നൽകി കാരുണ്യ പദ്ധതി ജനങ്ങളുടെ ഹൃദയം കവര്‍ന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
സാന്റിയാഗോ മാര്‍ട്ടിന്‍ സംസ്ഥാനത്തുനിന്ന് പ്രതിവര്‍ഷം കൊള്ളയടിച്ചിരുന്ന 3655 കോടി രൂപ കാരുണ്യ ലോട്ടറിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കാരുണ്യ പദ്ധതി ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ മുടന്താന്‍ തുടങ്ങിയ പദ്ധതി ലോട്ടറി വകുപ്പില്‍ നിന്ന് ആരോഗ്യവകുപ്പിലേക്ക് എടുത്തുമാറ്റി. കാരുണ്യയെ മറ്റു ചില പദ്ധതികളുമായി കൂട്ടിക്കെട്ടി ദയാവധം നടപ്പാക്കുകയാണു ചെയ്തതെന്നും കെ സുധാകരൻ ആരോപിച്ചു.