കാസർകോട് ജില്ലയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ ബാധിക്കുന്നു. ഇന്നും ജില്ലയിലാകെ വ്യാപകമായി മഴ പെയ്തു. മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി.
/sathyam/media/post_attachments/XbCUd2E9MvIOpRsY9vSE.webp)
വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്തെ മറ്റു മേഖലകളിലും മഴ തുടരുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. ജലവിതാനം ഉയരുന്നതിനാൽ പൊരിങ്ങൽകുത്ത് ഡാമിൻ്റെ രണ്ട് സ്ലൂയിഡ് വാൽവ് തുറന്ന് അധികജലം ഒഴുക്കിക്കളയാൻ തീരുമാനിച്ചിട്ടുണ്ട്. വാൽവ് തുറന്ന് അധികജലം ഒഴുക്കി കളയുന്നതോടെ ചാലക്കുടിപ്പുഴയിൽ ഒരു മീറ്റർ ജലനിരപ്പ് ഉയർന്നേക്കുമെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്.
ആളുകൾ പുഴയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും മത്സ്യബന്ധനം പാടില്ലെന്നും നിർദേശമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണത്തിന് നിർദ്ദേശം. പെരിങ്ങൽകൂത്ത് ഡാമിൽ നിലവിൽ 7 ഷട്ടറുകളും തുറന്നിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് 2 സ്ലൂയിഡ് വാൽവുകൾ തുറക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us