ഏഷ്യാനെറ്റ്, മീഡിയവൺ എന്നീ ചാനലുകളുടെ സംപ്രേഷണം മാർച്ച് 6 മുതൽ 48 മണിക്കൂർ തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ കേരള ജേർണലിസ്റ്റസ് യൂണിയൻ ശക്തമായി പ്രതിഷേധിച്ചു.
ഡൽഹി കലാപം റിപ്പോർട്ട് ചെയ്തപ്പോൾ ഈ ചാനലുകൾ മാനദണ്ഡങ്ങൾ ലംഘിച്ചതായി ഉദ്യോഗസ്ഥർക്ക് തോന്നിയതിന്റെ പേരിലാണ് ശിക്ഷ. ജുഡീഷ്യൽ അനുമതിയില്ലാതെ മൗലീക അവകാശത്തിൽ അധിഷ്ഠിതമായ ഒരു പ്രവർത്തനത്തെ ഉദ്യോഗസ്ഥർ ശിക്ഷിക്കുന്ന സാഹചര്യം ഗുരുതരമാണ്.
നിയമവാഴ്ചയുടെ തകർച്ചയിലായിരിക്കും കാര്യങ്ങൾ കലാശിക്കുക. കേന്ദ്ര സർക്കാർ മീഡിയ കമ്മീഷൻ രൂപീകരിക്കുകയും ഇത്തരം സാഹചര്യങ്ങളെ വിലയിരുത്തി നടപടികൾ നിർദ്ദേശിക്കുകയുമാണ് വേണ്ടത്.
മാധ്യമങ്ങളെ ഏതു വിധേനയും നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനായില്ലെങ്കിൽ ജനാധിപത്യം, മതേതരത്വം തുടങ്ങി കാലങ്ങളായി സൂക്ഷിച്ചു പോന്ന മൂല്യങ്ങൾ നമുക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെടും.
ഒരു ജനാധിപത്യ രാജ്യത്തിനു നിരയ്ക്കാത്ത ഹീനമായ നടപടിയെന്ന് ഇന്ത്യൻ ജേർണലിസ്റ്റസ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി രാജൻ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച കത്ത് യൂണിയൻ കേന്ദ്രസർക്കാരിന് അയച്ചു.