തങ്ങളുടെ കൊച്ചുഗ്രാമത്തില്‍ കുറച്ചുപേര്‍ ചേര്‍ന്ന് കുറച്ചു സ്ഥലം വാങ്ങി സസ്യജാലങ്ങൾക്കും കിളികൾക്കും മറ്റു ജന്തുക്കൾക്കുമായി വിട്ടുകൊടുത്തുവെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. അക്കിക്കാവിനടുത്ത് നൊങ്ങല്ലൂരിലുള്ള 28 സെന്റ് സ്ഥലമാണ് ഇത്തരത്തില്‍ പ്രകൃതിക്കായി ഒഴിച്ചിട്ടത്. മറ്റിടങ്ങളിലും സ്വീകരിക്കാവുന്ന ഒരു രീതിയാണിതെന്നും റഫീഖ് അഹമ്മദ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
റഫീഖ് അഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഞങ്ങൾ ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ നടപ്പാക്കിയ എളിയ ഒരു സംഗതി ഉണ്ട്. ഭൂമിയെ സ്നേഹിക്കുന്നവർക്കായി പങ്കുവെയ്ക്കട്ടെ. അക്കിക്കാവിനടുത്ത് നോങ്ങല്ലൂർ എന്ന ഗ്രാമത്തിൽ ഒരു ദരിദ്രകുടുംബത്തിന് അവരുടെ 28 സെൻറ് സ്ഥലം വിൽക്കേണ്ടതായ അത്യാവശ്യമുണ്ടായി.
ഒരു കാവിനോട് ചേർന്നതായതിനാൽ ന്യായമായ വിലയ്ക്ക് അത് വാങ്ങാൻ ആരും തയാറായില്ല. അതിലേക്ക് മണ്ണ് മാഫിയ ഇടപെട്ടു. മണ്ണ് കച്ചവടമാക്കിക്കോളാം എന്നവർ തയ്യാറായി. ഈയൊരു ഘട്ടത്തിൽ പ്രമോദ് എന്ന ഒരു പരിസ്ഥിതി പ്രവർത്തകന്റെ നേതൃത്വത്തിൽ ഞങ്ങൾ കുറച്ചു പേർ സംഘടിച്ചു. കേരളത്തിൽ എവിടെയൊക്കെയോ ഉള്ള മുപ്പതോളം പേർ ചേർന്ന് ആ സ്ഥലം വാങ്ങി. ഓരോരുത്തർക്കും 5000 രൂപ മാത്രമേ എടുക്കേണ്ടി വന്നുള്ളു.
വെറുതെ ഒരു കമ്പിവേലി കെട്ടി ആ സ്ഥലം സസ്യജാലങ്ങൾക്കും കിളികൾക്കും മറ്റു ജന്തുക്കൾക്കുമായി വിട്ടുകൊടുത്തു. ഇത്രയും പേർ ഉൾപ്പെട്ടതായതിനാൽ ആ സ്ഥലം ഒരാൾക്കും കൈമാറ്റം ചെയ്യാനോ മറ്റെന്തെങ്കിലും ചെയ്യാനോ പറ്റില്ല.
ഭൂമിയിലെ ഓരോ ഇഞ്ചും ഹോമോസാപ്പിയൻ കൈവശപ്പെടുത്തുമ്പോൾ ഒരു തുണ്ട് മറ്റു സ്പീഷീസിനു വേണ്ടി മാറ്റിവെയ്ക്കുക എന്ന വിചാരത്തിലാണ് ഇത് ഏറ്റെടുത്ത് നടത്തിയത്. മറ്റ് ഇടങ്ങളിലും സ്വീകരിക്കാവുന്ന ഒരു രീതിയാണെന്ന വിശ്വാസത്തോടെയാണിത് പോസ്റ്റുന്നത്.