തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്നുവെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ജനതയെ ഹൃദയത്തോട് ചേർത്തും സ്നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയൻ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും സതീശൻ കുറിച്ചു. വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ എന്നും സതീശൻ കുറച്ചു.
ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു.
മനുഷ്യ സ്നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.