കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം.
ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാൻ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 15 ന് മുൻപ് കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നേരത്തെ കീഴ്‌ക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു. 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും കോടതി അറിയിച്ചു. 11 പ്രതികളുള്ള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.