താമരശേരി ചുരത്തിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടി വീഴും; വാഹനം പിടിച്ചെടുക്കാനും നിർദേശം

New Update

കോഴിക്കോട്‌: താമരശേരി ചുരത്തിൽ ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് വയനാട് കലക്ടർ എ ഗീത. അടിവാരം മുതൽ ലക്കിടിവരെ മാലിന്യം തള്ളുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാൻ വകുപ്പ് മേലധികാരികളുടെ യോഗം തീരുമാനിച്ചു. താമരശേരി ചുരം സംരക്ഷണം പരിപാലനം ശുചിത്വം എന്ന വിഷയത്തെ മുൻനിർത്തി പുതുപ്പാടി പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്‌ടർ എ ഗീത നിർദേശം നൽകിയത്.

Advertisment

publive-image

മാലിന്യങ്ങൾ പരിശോധിച്ച് തെളിവ് ലഭിച്ചാൽ കനത്ത പിഴയും പ്രോസിക്യൂഷൻ നടപടിയുമെടുക്കാൻ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. മാലിന്യം കൊണ്ടുവരുന്ന വാഹനം പിടിച്ചെടുക്കും. ചുരത്തിൽ വാഹനം നിർത്തി കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കുന്നത്‌ നിരോധിക്കും. ചുരത്തിൽ ആർടിഒ, പൊലീസ്, ഹൈവേ പട്രോളിങ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ സംയുക്ത പരിശോധന നടത്തും. ഇവിടെ പാർക്കിങ് നിരോധിക്കും.

ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുന്നവർക്കും റോഡ്‌ കൈയേറിയവർക്കും നോട്ടീസ് നൽകും. ചുരത്തിൽ കോൺക്രീറ്റ് പാരപ്പറ്റ് പുനർനിർമാണം, മാലിന്യം വലിച്ചെറിയൽ എന്നിവയ്‌ക്ക്‌ പിഴ ഈടാക്കുന്നത്‌ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കും. അംഗീകാരം ലഭിച്ച 1.20 കോടി രൂപയുടെ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ദേശീയപാത വിഭാഗം എൻജിനിയർമാർക്ക് നിർദേശം നൽകി. ചുരത്തിൽ മൊബൈൽ സിസിടിവി, സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കാനും നടപടി എടുക്കും.

Advertisment