കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരംഭിച്ച ഭാഗിക കര്‍ഫ്യൂ രണ്ടാം ദിവസവും ഗതാഗത കുരുക്ക് രൂക്ഷം. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന കര്‍ഫ്യുവിന് മുമ്പ് വീടണയാനുള്ള തിക്കും തിരക്കുമാണ് ഗതാഗത കുരുക്കിന് ഇടയാക്കിയതെന്നു സുരക്ഷാ അധികൃതര്‍ അറിയിച്ചു.
കർഫ്യൂ സമയം ആരംഭിച്ചിട്ടും നിരത്തുകളിൽ വാഹനം ഒഴിഞ്ഞിരുന്നില്ല. ഒരേ സമയം ജോലി കഴിഞ്ഞ് എത്തുന്നവർ അപ്രതീക്ഷിതമായി കുരുക്കിൽ അകപ്പെടുകയായിരുന്നു. അഞ്ചരയോടെ നിരത്തുകൾ ഒഴിഞ്ഞു. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. അതിനിടെ ഗതാഗതക്കുരുക്കിൽ പെടുന്നവർക്കായി അര മണിക്കൂർ ഇളവ് അനുവദിക്കുമെന്ന് റിപ്പോർട്ടുണ്ട്.
പ്രത്യേക ഉത്തരവ് ഇറക്കിയില്ലെങ്കിലും അരമണിക്കൂർ നേരത്തേക്ക് കർഫ്യൂ ലംഘനത്തിന് ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം.
പൊതുഗതാഗത സംവിധാനമായ ബസുകൾക്ക് ഗാരേജിലേക്ക് പോകാൻ ഒരു മണിക്കൂർ വരെ അധിക സമയം അനുവദിക്കാനും പൊതുസുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സുഅബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്.