കുവൈറ്റ് : പൂര്‍ണ്ണ കർഫ്യു പ്രഖ്യാപിച്ച പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് , മഹ്ബൂല മേഖലകളില്‍ പൗരന്മാർക്കും താമസക്കാർക്കും അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ വാണിജ്യ മന്ത്രാലയം സംവിധാനമൊരുക്കുന്നു .
പുതിയ തീരുമാന പ്രകാരം ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മൊബൈല്‍ വഴി രജിസ്റ്റർ ചെയ്യുന്നവരെ ബാർകോഡ് നല്‍കി കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ പോകാന്‍ അനുവദിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
മൊബൈലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താവിന് ബാർകോഡ് നല്‍കും. ഇതുപയോഗിച്ച് സമയത്ത് സാധനങ്ങൾ വാങ്ങാന്‍ കഴിയും. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പുതിയ സംവിധാനം ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും, വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് നടപടികള്‍. പ്രവാസികളില്‍ കൊറോണ കേസുകള്‍ കൂടിയതോടെയാണ് ഏരിയ തിരിച്ചുള്ള കർഫ്യൂ അനുവദിക്കാൻ ഇന്ന് കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചത് .