കുവൈറ്റ്: ഇന്ത്യയുടെ 75മത് സ്വാതന്ത്രദിനം ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ദേയ ഡിപ്ലോമാറ്റിക് ഏരിയയിലെ ഇന്ത്യൻ എംബസി പരിസരത്താണ് ചടങ്ങുകള്‍ നടന്നത്. കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ നടത്തിയത്.
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ത്രിവർണ പതാക ഉയർത്തുകയും ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് എംബസി വളപ്പിൽ ഔദ്യോഗിക പരിപാടി ആരംഭിച്ചത്. ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്രദിനസന്ദേശം സ്ഥാനപതി വായിച്ചു.
ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നല്‍കുന്ന പിന്തുണയ്ക്കും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനു നല്‍കുന്ന പരിഗണയ്ക്കും കുവൈറ്റ് സർക്കാരിന് സ്ഥാനപതി നന്ദി പറഞ്ഞു.
‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാൻ എംബസിയുമായി കൈകോർക്കാന്‍ കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയോടുള്ള ക്ഷണം അദ്ദേഹം ആവർത്തിച്ചു.
വ്യാപാരം, നിക്ഷേപം, സംസ്‌കാരം, വിനോദസഞ്ചാരം എന്നിവ മെച്ചപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികൾ തുടങ്ങി വിവിധ മേഖലകളിൽ എംബസി നടത്തുന്ന ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
'അകം' ക്വിസ് വിജയികളെ സ്ഥാനപതി അനുമോദിച്ചു.