കുവൈറ്റ്: മൂന്ന് മാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഫർവാനിയ ഗവർണറേറ്റിലെ ഒരു കമ്പനിയിലെ 300 ഓളം തൊഴിലാളികൾ പണിമുടക്കി. പബ്ലിക് അതോറിറ്റി ഫോർ മാനവശേഷിക്ക് (പിഎഎം) ഫർവാനിയ പോലീസ് സ്റ്റേഷനിൽ നിന്ന് വിവരം
അറിയിച്ചതിനെ തുടർന്ന് തൊഴിൽ ബന്ധ വകുപ്പിലെ പ്രതിനിധികൾ ഉടൻ തന്നെ സ്ഥലത്തെത്തി പണിമുടക്കിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും തൊഴിലാളികളുടെ ആവശ്യങ്ങളെക്കുറിച്ചും ആരാഞ്ഞു.
തുടർന്ന് ഇൻസ്പെക്ടർമാർ ഒരു റിപ്പോർട്ട് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പണിമുടക്കിയ തൊഴിലാളികൾക്ക് 3 മാസത്തിലധികമായി ശമ്പളം നൽകിയിട്ടില്ലെന്ന് പിഎഎമ്മിലെ ഔദ്യോഗിക വക്താവും പിആർ ആൻഡ് മീഡിയ മാനേജറുമായ അസീൽ അൽ-മസ്യാദ് പറഞ്ഞു.
തങ്ങളുടെ വിസ പുതുക്കുന്നതിന് ചില തുകകൾ നൽകിയതായും തൊഴിലാളികൾ അവകാശപ്പെട്ടു. പബ്ലിക് അതോറിറ്റി ഫോർ മാനവശേഷി പ്രതിനിധികൾ തൊഴിലാളികളുടെ പരാതികൾ കേട്ടു .
മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച് നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ പാലിച്ച് ഉടൻ പ്രശ്നം പരിഹരിക്കാൻ പ്രവർത്തിക്കുമെന്ന് തൊഴിലാളികൾക്ക് ഉറപ്പു നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ജല വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാർ കഴിഞ്ഞ ദിവസം മന്ത്രാലയം ആസ്ഥാനത്തു കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.