കുവൈറ്റ് സിറ്റി: ലിക്വിഡ് ഓക്‌സിജനുമായി കുവൈറ്റില്‍ നിന്നുള്ള കപ്പല്‍ മുംബൈ തുറമുഖത്തെത്തി. ഇന്ത്യയിലെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ച് നിരവധി ജീവനുകള്‍ രക്ഷിക്കാനുള്ള കുവൈറ്റിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ഇന്ത്യയിലെ കുവൈറ്റ് സ്ഥാനപതി ജസീം അല്‍ നജീം പറഞ്ഞു.
75 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ആയിരം ഓക്‌സിജന്‍ സിലിണ്ടറുകളും കപ്പലിലുണ്ടായിരുന്നു. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കാന്‍ സഹായങ്ങളുമായി കൂടുതല്‍ കപ്പലുകളെത്തുമെന്നും സ്ഥാനപതി വ്യക്തമാക്കി.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ 1,400 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ എത്തുമെന്നും ജസീം അല്‍ നജീം പറഞ്ഞു. കഴിഞ്ഞയാഴ്ച മൂന്ന് ഇന്ത്യൻ സൈനിക കപ്പലുകൾ 140 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 1600 ഓക്സിജൻ സിലിണ്ടറുകളുമായി ഷുവൈഖ് തുറമുഖത്ത് നിന്ന് മംഗലാപുരം തുറമുഖത്ത് എത്തിയിരുന്നു.
40 ടൺ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുമായി ഒരു കുവൈറ്റ് സൈനിക വിമാനവും നേരത്തെ ഇന്ത്യയിലെത്തിയിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയോടൊപ്പം നിലകൊള്ളുന്നതിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയ്ക്ക് ബുധനാഴ്ച നന്ദി അറിയിച്ചിരുന്നു.