ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ക്കായി  ചൈന സന്ദര്‍ശിക്കും

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ക്കായി ഉടന്‍ ചൈന സന്ദര്‍ശിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

New Update
ajith doval mau.jpg

ന്യൂഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ക്കായി ഉടന്‍ ചൈന സന്ദര്‍ശിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

 ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിങ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതിന് ശേഷമാണ് എന്‍എസ്എ ഡോവലിന്റെ ചൈനാ സന്ദര്‍ശനം.


2020-ല്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളായ അജിത് ഡോവലും ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യിയും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.


 ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അജിത് ഡോവല്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ ഒക്ടോബറില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ആഹ്വാനം ചെയ്തിരുന്നു. 

അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നത് ഇരുരാജ്യങ്ങളുടെയും മുന്‍ഗണന വിഷയമായി തുടരണമെന്നും പരസ്പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞിരുന്നു. 


ഇന്ത്യ-ചൈന ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.


ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടു. 

ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ ആവശ്യകത അടിവരയിട്ടു പറഞ്ഞ ചൈനീസ് പ്രസിഡന്റ് ലോകം സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ നമുക്ക് സമാധാനം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും, പൊതു സുരക്ഷയുടെ കാവല്‍ക്കാരാകണമെന്നും ആഹ്വാനം ചെയ്തിരുന്നു.

 

Advertisment