ഗാസയില്‍ യുദ്ധം നടത്തുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് ആസ്ട്രേലിയ വിസ നിഷേധിച്ചു

ഗാസ വംശഹത്യയിലെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങള്‍ ഇവരില്‍നിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് നടപടിയെടുത്തത്.

New Update
israyel soldiers 1

കാന്‍ബെറ: പാലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) അംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തടഞ്ഞുവെച്ച് ആസ്ട്രേലിയ. ഗാസ വംശഹത്യയിലെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങള്‍ ഇവരില്‍നിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് നടപടിയെടുത്തത്.

Advertisment

പ്രത്യേക ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു

ഇസ്രായേലി സഹോദരങ്ങളായ ഒമര്‍ ബെര്‍ഗര്‍ (24), എല്ല ബെര്‍ഗര്‍ (22) എന്നിവര്‍ തങ്ങളുടെ 100 വയസ്സുള്ള മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ ആസ്ട്രേലിയയിലേക്ക് പോകാനാണ് വിസക്ക് അപേക്ഷിച്ചത്.


കുടുംബത്തിലെ മറ്റു നാലുപേരും ഇവര്‍ക്കൊപ്പം അപേക്ഷിച്ചിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്ക് വിസ ലഭിച്ചെങ്കിലും ഇവരുടെ അപേക്ഷ മാത്രം തള്ളുകയായിരുന്നു.


ഇരുവരുടെയും ഐ.ഡി.എഫ് സേവനം കാരണമാണ് പ്രവേശനം നിഷേധിക്കപ്പെട്ടതെന്നും 13 പേജുള്ള പ്രത്യേക ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവരുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. 

പുതിയ വിസ നയങ്ങളൊന്നും നടപ്പാക്കിയിട്ടില്ല

ISRAYEL MILITARY 123

ഇസ്രായേലിനെതിരായ ആസ്ട്രേലിയന്‍ സര്‍ക്കാറിന്റെ ശത്രുതാപരമായ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇവര്‍ ആരോപിച്ചു. യുദ്ധത്തില്‍ ഏര്‍പ്പെട്ട സൈനികര്‍ക്കുള്ള ഫോം ഇവര്‍ പൂരിപ്പിച്ചിരുന്നു.

ഹോളോകോസ്റ്റ് അതിജീവിതയായ മുത്തശ്ശി ജൂലന്‍ ബര്‍ഗറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനാണ് ആറുപേരും രണ്ട് മാസം മുമ്പ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ചത്.

നാല് അപേക്ഷകള്‍ പെട്ടെന്ന് തീര്‍പ്പാക്കിയെങ്കിലും റിസര്‍വ് സൈനികരായ ഒമറിനും എല്ലയ്ക്കും വിസ  അനുവദിച്ചില്ല. 


അതേസമയം, ഇസ്രായേല്‍ പൗരന്മാര്‍ക്ക് പുതിയ വിസ നയങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ആസ്ട്രേലിയന്‍ ആഭ്യന്തരകാര്യ വകുപ്പ് പ്രസ്താവിച്ചു. 


സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് നിര്‍ദ്ദിഷ്ട സംഭവങ്ങളില്‍ ചില അധിക വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ അപേക്ഷകരോട് അതുസംബന്ധിച്ച ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

Advertisment