വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ മുസ്ലിംകളില്‍ ഭൂരിഭാഗം പിന്തുണച്ചത് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയിനാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്.
53.2 ശതമാനം പേരും ഗ്രീന്‍ പാര്‍ട്ടിക്കാണ് വോട്ട് ചെയ്തത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണള്‍ഡ് ട്രംപിനെ 21.4 ശതമാനം പേര്‍ പിന്തുണച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസിനെ 20.3 ശതമാനം പേര്‍ പിന്തുണച്ചു. അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) ആണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മിഷിഗണിലാണ് ഗ്രീന്‍ പാര്‍ട്ടിക്ക് കൂടുതല്‍ മുസ്ലിംകളുടെ പിന്തുണ ലഭിച്ചത്, 59 ശതമാനം. ഇവിടെ ട്രംപിന് 22ഉം ഹാരിസിന് 14ഉം മറ്റുള്ളവരാണ് പിന്തുണ.
നവംബര്‍ അഞ്ചിനും ആറിനും ഇടയില്‍ 1575 അമേരിക്കന്‍ മുസ്ലിം വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഗസ്സയുമായി ബന്ധപ്പെട്ട പ്രസിഡന്റ് ബൈഡന്റെ നയമാണ് ഹാരിസിനുള്ള പിന്തുണ കുത്തനെ ഇടിയാന്‍ കാരണമായതെന്ന് സിഐഐആറിന്റെ ദേശീയ സര്‍ക്കാര്‍ കാര്യ ഡയറക്ടര്‍ റോബര്‍ട്ട് മക്കാവ് പറഞ്ഞു.
മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജില്‍ സ്റ്റെയുടെ പിന്തുണയില്‍ വലിയ ഉന്നതനാണ് കാണിക്കുന്നത്. കൂടാതെ ട്രംപിനും മുസ്ലീം വോട്ടുകള്‍ കുറഞ്ഞെന്നാണ് കാണിക്കുന്നത്.
അമേരിക്കന്‍ മുസ്ലിംകള്‍ അവരുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ അവര്‍ പ്രധാന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലെയും ലബനാനിലെയും ഇസ്രായേലിന്റെ വംശഹത്യ നടപടികള്‍ക്കുള്ള അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്നും മാനുഷിക തടസ്സമില്ലാതെ എത്തിക്കണമെന്നും തടവുകാരെയും ബന്ധികളെയും മോചിപ്പിക്കണമെന്നും സ്റ്റെയിന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വ്യക്തമാക്കി.