/sathyam/media/media_files/NDPp1007jtjiQQyP2WJd.jpg)
ആസിഫ് അലി, സണ്ണി വെയ്ൻ വിനായകൻ എന്നിവരെ മുഖ്യവേഷങ്ങളിലെത്തിയ പുതിയ ചിത്രം കാസർ​ഗോൾഡ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിനുവേണ്ടി ശാരീരികമായി ഒരുപാട് അധ്വാനിച്ചെന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി. നടൻ വിനായകന്റെ പിന്തുണയേയും അദ്ദേഹം സ്മരിച്ചു.
ക്ലൈമാക്സിനോടടുത്ത് വരുന്ന ഒരു സംഘട്ടനരം​ഗത്തേക്കുറിച്ച് പറഞ്ഞപ്പോഴാണ് കാസർ​ഗോൾഡ് എന്ന ചിത്രത്തിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളേക്കുറിച്ച് ആസിഫ് അലി പറഞ്ഞത്. ആക്ഷൻ കോറിയോ​ഗ്രഫി ചെയ്തിട്ടുണ്ടായിരുന്നെങ്കിലും സന്ദർഭത്തിന് അനുയോജ്യമായ സംഘട്ടനമാണ് സിനിമ ആവശ്യപ്പെടുന്നതെന്ന് ആസിഫ് അലി പറഞ്ഞു. ഒരു സീനിൽ ചിട്ടപ്പെടുത്തിയ സംഘട്ടനം അത്ര ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല. അരദിവസം ഷൂട്ട് ചെയ്തപ്പോൾ ഫൈറ്റ് മാസ്റ്റർക്കും മനസിലായി അവിടെ അതല്ല വേണ്ടതെന്ന്. വിനായകൻ വന്ന് നമുക്ക് ഒന്ന് ശ്രമിച്ചാലോ എന്ന് ചോദിച്ചപ്പോൾ താൻ സമ്മതിച്ചു.
രണ്ട് മിനിറ്റേയുള്ളു, കേൾക്കുമ്പോൾ ആ സമയദൈർഘ്യം കുറവാണ്. പക്ഷേ അത്രയും സമയം വലിയ ദേഹോപദ്രമേറ്റില്ലെങ്കിലും ഞങ്ങൾ ശരിക്ക് ഫൈറ്റ് ചെയ്തു. അത് കഴിഞ്ഞതും ഞങ്ങൾ രണ്ടുപേരും തളർന്നു. ഞാൻ ഛർദിച്ച് തളർന്ന് കിടന്നുറങ്ങിപ്പോയി. വിനായകൻ എന്നയാളുടെ ഡെഡിക്കേഷനാണത്. കാരണം ആ സംഘട്ടനം നന്നായില്ലെങ്കിൽ അത് സിനിമയെ നന്നായി ബാധിക്കുമായിരുന്നു. ആസിഫ് അലി പറഞ്ഞു.