കൊച്ചി: നീതിനിർവഹണത്തിൽ പുതിയൊരു ചുവടുവയ്പ്പിനൊരുങ്ങുകയാണ് കേരളാ ഹൈക്കോടതി. ജനങ്ങൾക്കെല്ലാം പ്രയോജനകരമാവുന്ന തരത്തിൽ സംസ്ഥാനത്തെ കീഴ്‌ക്കോടതികളുടെ സിറ്റിംഗ് രാവിലെ പത്ത് മണി മുതലാക്കാനാണ് നീക്കം. ഇക്കാര്യത്തിൽ കേരള ബാർ കൗൺസിൽ മുഖേന സംസ്ഥാനത്തെ ബാർ അസോസിയേഷനുകളുടെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി. സെപ്തംബർ 30നകം ബാർ അസോസിയേഷനുകളുടെ അഭിപ്രായം അറിയിക്കാനാണ് ഹൈക്കോടതിയിലെ ജില്ലാ ജുഡിഷ്യറി രജിസ്ട്രാർ പി.ജി. വിൻസെന്റ് ബാർ കൗൺസിൽ സെക്രട്ടറിക്കു നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായാൽ ജില്ലാ, മജിസ്ട്രേറ്റ്, സെഷൻസ്, കുടുംബ കോടതികളെല്ലാം രാവിലെ പത്ത് മണിക്ക് സിറ്റിംഗ് ആരംഭിക്കും.
നിലവിൽ രാവിലെ പതിനൊന്നു മുതലാണ് കീഴ്‌ക്കോടതികളിൽ സിറ്റിംഗ് തുടങ്ങുന്നത്. ഇതുമൂലം കേസുകൾ കേൾക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്നു വിലയിരുത്തിയാണ് സമയം മാറ്റുന്ന കാര്യം ഹൈക്കോടതി ആലോചിക്കുന്നത്. സാധാരണഗതിയിൽ ജഡ്‌ജിമാർ ചേംബറിൽ ഉത്തരവുകൾ തയ്യാറാക്കി കോടതി മുറിയിൽ പ്രധാനഭാഗം വായിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉത്തരവു തയ്യാറാക്കേണ്ടി വരുന്നതിനാലാണ് സിറ്റിംഗ് പതിനൊന്നു മണിമുതൽ തുടങ്ങുന്ന രീതി വന്നത്. രാവിലെ പതിനൊന്നു മുതൽ സിറ്റിംഗ് തുടങ്ങുമ്പോൾ അതത് ദിവസത്തെ കേസുകൾ വിളിക്കാനും നോട്ടീസ് ഉത്തരവിടാനുമാണ് ഏറെ സമയം ചെലവഴിക്കുന്നത്. കേസുകളിൽ വാദമടക്കമുള്ള പ്രധാന നടപടികൾ ഇതുമൂലം ഉച്ചക്കു ശേഷമുള്ള സെഷനിലാണ് നടക്കുക. കേസുകളിൽ ഹാജരാകുന്ന സാക്ഷികളടക്കമുള്ളവർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് സമയ മാറ്റം ഹൈക്കോടതി ആലോചിക്കുന്നത്.
കോടതികളിലെ സിറ്റിംഗ് രാവിലെ പത്തിനു തുടങ്ങിയാൽ രാവിലെയുള്ള സെഷനിൽ തന്നെ കേസുകളിൽ വാദം കേൾക്കാനാവും. കീഴ്‌ക്കോടതികളുടെ സമയമാറ്റത്തെ അഭിഭാഷകർ എതിർക്കില്ലെന്നാണ് സൂചന. പകരം ഹൈക്കോടതിയിലെ പോലെ ശനിയാഴ്‌ചകൾ അവധിദിനമാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ചില അസോസിയേഷൻ ഭാരവാഹികൾ സൂചിപ്പിച്ചു. ഇ ഫയലിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് മതിയായ സമയം ലഭിക്കുന്നതിനുവേണ്ടിയാണ് ശനിയാഴ്ച അവധി ആവശ്യപ്പെടാൻ അസോസിയേഷനുകൾ ഒരുങ്ങുന്നത്. ജഡ്‌ജിമാർക്ക് ഉത്തരവുകൾ തയ്യാറാക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഹൈക്കോടതി അനുവദിച്ചേക്കും.