മലപ്പുറം: താനൂരില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ രാസപരിശോധനാഫലം പുറത്തുവന്നു. താമിറിന്റെ വയറ്റിൽനിന്ന് കണ്ടെത്തിയ കവറുകളിൽ മെത്താംഫെറ്റമിനാണെന്ന് കണ്ടെത്തി. രാസപരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
മലപ്പുറം എസ്.പിയുടെ സ്പെഷ്യൽ സ്ക്വഡായ ഡാൻസാഫ് സംഘമാണ് താമിർ ജിഫ്രിയെ കൊലപ്പെടുത്തിയത്. പോസ്റ്റ്‍മോർട്ടത്തിനിടെ താമിർ ജിഫ്രിയുടെ വയറ്റിൽനിന്നു രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഒന്ന് പൊട്ടിയിരുന്നു. മെത്താംഫെറ്റമിൻ എന്ന ലഹരി പദാർഥമാണ് ഇതിൽ ഉള്ളതെന്ന് കോഴിക്കോട്, എറണാകുളം റീജ്യനല്‍ കെമിക്കൽ ലാബുകളിലെ പരിശോധനയിൽ കണ്ടെത്തി
അതേസമയം, ലഹരി മരുന്നിന്റെ അളവ് കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ലഹരി പദാർഥത്തിന്റെ അളവ് കേസ് അന്വേഷണത്തിൽ നിർണായകമാണ്. 12 മണിക്കൂറോളം മൃതദേഹം ഫ്രീസറിലല്ലാതെ സൂക്ഷിച്ചത് രാസപരിശോധനയെ ബാധിക്കുമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
പൊലീസിനെ കണ്ടപ്പോൾ താമിർ ജിഫ്രി രണ്ട് കവറുകൾ വിഴുങ്ങിയെന്നാണ് പൊലീസ് വാദം. എന്നാൽ, മലദ്വരത്തിലൂടെ പൊലീസ് കവറുകൾ കുത്തിക്കയറ്റിയതാണെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു.