/sathyam/media/media_files/z3J4w7HOuuAVcW4J24Y4.jpg)
ഡല്‍ഹി: അക്കൗണ്ടുകള്‍ പങ്കെടുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി നെറ്റ്ഫ്ളിക്സ്. കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് പാസ്‍വേഡ് പങ്കിടുന്നതില്‍ തടയിടുകയാണ് കമ്പനിയുടെ ലക്ഷ്യം. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‍വേഡുകള്‍ പങ്കിടുന്നത് അനുവദിക്കില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. ഓരോ അക്കൗണ്ടും ഒരു കുടുംബം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കമ്പനിയുടെ നിര്‍ദേശം.
'നിങ്ങളുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ട് നിങ്ങള്‍ക്കും നിങ്ങളുടെ വീട്ടില്‍ താമസിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് - നെറ്റ്ഫ്ളിക്സ് ഇമെയിലില്‍ പറയുന്നു. പാസ്‍വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും.
'പാസ്‍വേഡ് പങ്കിടലിന്റെ നാളുകള്‍ അവസാനിച്ചു. നിങ്ങളുടെ വീടിന് പുറത്തുള്ളവര്‍ക്ക് അക്കൗണ്ട് പങ്കിടാം. എന്നാല്‍ അത് സൗജന്യമായി ചെയ്യാന്‍ കഴിയില്ല. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ബ്രസീല്‍ തുടങ്ങിയ പ്രമുഖ വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ നെറ്റ്ഫ്‌ലിക്‌സ് പാസ്‍വേഡ് പങ്കിടലിന് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അതിനിടയില്‍ നെറ്റ്ഫ്ളിക്സ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും യുണൈറ്റഡ് കിംഗ്ഡത്തിലും അതിന്റെ ഏറ്റവും താങ്ങാനാവുന്ന പരസ്യരഹിത പ്ലാൻ ഒഴിവാക്കി പരസ്യരഹിത സ്ട്രീമിംഗ് ഓപ്ഷനുകളുടെ വില ഉയര്‍ത്തി. യുഎസില്‍, അടിസ്ഥാന പ്ലാനിന് പ്രതിമാസം 9.99 ഡോളര്‍ ആയിരുന്നു വില. അത് നീക്കം ചെയ്തതോടെ പരസ്യരഹിത സ്ട്രീമിംഗ് ഇപ്പോള്‍ പ്രതിമാസം 15.49 ഡോളറില്‍ ആരംഭിക്കുന്നു.
ഉപഭോക്താക്കള്‍ തങ്ങളുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ടുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത് ടിവി - സിനിമ എന്നിവയ്ക്കായുള്ള കമ്പനിയുടെ നിക്ഷേപത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്‌ളിക്‌സ്.
എന്നാല്‍, പാസ്‍വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കള്‍ ക്രിമിനല്‍ കേസ് അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സ്വന്തം വീട്ടുകാരല്ലാത്ത ആളുകള്‍ക്ക് പാസ്‍വേഡ് പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കമ്പനി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.
വര്‍ഷത്തിന്റെ അവസാന പകുതിയില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി 2023 ജൂലൈ 20 മുതല്‍ ഇന്ത്യയിലും ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ തുടങ്ങിയ മറ്റ് വിപണികളിലും അക്കൗണ്ട് പങ്കിടലിനെതിരെ കമ്പനി നടപടിയെടുക്കാന്‍ തുടങ്ങുമെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.