പ്രവാസി നേഴ്സ് ആയതിനാൽ തന്നെ ഈ ചെറിയ ലേഖനത്തിന്റെ വരികൾക്ക് ആത്മാശം ഏറെയാണ്. ഓരോ വട്ടവും ലീവിന് പോയി മടങ്ങി വരാറാകുമ്പോൾ പൊതുവെ ആളുകൾ ചോദിക്കുന്ന ചോദ്യമുണ്ട്. നിർത്തിവന്നൂടെ.. ഉള്ളത് പോരെ.. നാട്ടിലെവിടെയെങ്കിലും ചെയ്തൂടെ... എന്നൊക്കെ.. സത്യത്തിൽ ഈ വക ചോദ്യങ്ങൾക്ക് മറുപടി നൽകാറില്ല. ചെറുതായ് ചിരിക്കും. ഞങ്ങളുടെ മനസ്സിന്റെ ആധി അവർക്കറി യില്ലല്ലോ.
എല്ലാ സ്ത്രീകളെയും പോലെ അമ്മയും ഭാര്യയും ചേച്ചിയും അനിയത്തിയും മകളും ഒക്കെയാണ് ഈ മാലാഖമാർ എന്ന് വിളിക്കുന്ന നഴ്സുമാരും. നഴ്സിംഗ് പഠിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ട് തന്നെയാണ്. പഠിച്ചിറങ്ങിക്കഴിയുമ്പോൾ വരുന്ന കട ബാധ്യതകൾ ഓർക്കുമ്പോൾ എവറസ്റ്റ്കൊടുമുടി താണ്ടി ജോലി ചെയ്യാനും തയ്യാർ ആണ്.
എത്രയും പെട്ടെന്ന് കടം തീർക്കാനുള്ള ആഗ്രഹവുമായിട്ടാണ് ഏറെയും ആൾക്കാർ നാട് വിട്ട് ദൂരെ ജോലി തേടിപ്പോകുന്നത്. മെച്ചപ്പെട്ട ജോലിയും വരുമാനവും തേടി കടൽകട ന്നെത്തി ഓരോ കടപ്പാടുകളും തീർത്ത് വരുമ്പോഴേയ്ക്കും ജീവിതത്തിന്റെ നല്ല നാളുകൾ തീർന്നിട്ടുണ്ടാവും. പ്രവാസമാതൃത്വത്തിന്റെ വേദനകൾ എത്ര എഴുതിയാലും പറഞ്ഞാ ലും തീരില്ല. പ്രസവിച്ചു ഒരുമാസം കഴിയുമ്പോൾ കുഞ്ഞിനെ ഇട്ടേച്ചു തിരികെവന്ന് ജോലിക്ക് കയറുമ്പോൾ പാല്കെട്ടിയ നിറഞ്ഞ മാറിന്റെ വേദന..
കുഞ്ഞിന് കൊടുക്കാതെ പാൽ പിഴിഞ്ഞ് കഴിയുമ്പോൾ മനസ്സും മാറും വിങ്ങുന്ന വേദന... പിറ്റേവർഷത്തെ ലീവിന് ചെല്ലുമ്പോൾ കുഞ്ഞിനെ എടുക്കാൻ കൊതിയോടെ വാരിയെടു ക്കുമ്പോൾ നിർത്താതെ കരയുകയാവും ആ കുഞ്ഞ്. നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞു പരിചയം പോലും പോലും കാണിക്കാത്ത അവസ്ഥയിൽ ആ അമ്മയുടെ മാനസികാ വസ്ഥ ഒന്നോർത്തു നോക്കൂ.. പരിചയപ്പെട്ടു അടുത്തുവരുമ്പോൾ ലീവ് തീർന്നിട്ടുണ്ടാവും.. പിന്നെയും നാളുകൾ.. അവരുടെ ഓർമ്മകൾ മനസ്സിലിട്ട് താലോലിച്ചു അടുത്ത അവധിക്ക് ചെല്ലുമ്പോൾ ദാ പിന്നെയും..
ഈ ആന്റിയെ നമ്മുടെ റൂമിൽ കിടത്തണ്ട അച്ഛാ.. എന്നുള്ള നിർബന്ധക്കരച്ചിൽ.. അപ്പോ ഴും ആ അമ്മമനസ്സ് ചെറുതായ് ഒന്ന് തേങ്ങും. കളിപ്പാട്ടങ്ങളും ചോക്ലേറ്റുക ളുമായി അടുപ്പിക്കാനുള്ള ശ്രമം ജയിച്ചുവരുമ്പോൾ അടുത്ത അവധിയും തീർന്നിട്ടു ണ്ടാവും.. മക്കൾക്ക് തിരിച്ചറിവായതിന് ശേഷമാണ് ഒന്നൂടെ വേദന. കുഞ്ഞുമനസ്സിന്റെ വിങ്ങി പ്പൊട്ടൽ കണ്ട് ഇറങ്ങാൻ.... അമ്പലനടയിൽ കണ്ണടച്ച് അമ്മ തിരികെ പോകല്ലേ യെന്നു കരഞ്ഞുവിളിച്ചു പ്രാർത്ഥിക്കുന്ന മക്കളുടെ മുൻപിൽ നിൽക്കുന്ന ഒരു അമ്മയുടെ നിസ്സഹായവസ്ഥ. അമ്മമാരുടെ വണ്ടിക്ക് പിന്നിൽ അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്ന കൂട്ടു കാരെ നോക്കിയും, അമ്മയുടെ കൈയ്യിൽ തൂങ്ങി കൊഞ്ചുന്ന കുഞ്ഞുങ്ങളെ നോക്കിയും നെടുവീർപ്പെടുന്ന മക്കളുടെ പരാതികൾക്ക് മുൻപിൽ തലകുനിച്ചു നിൽക്കുന്ന അമ്മ..
ഉള്ള ദിവസങ്ങൾ അമ്മയെ സ്നേഹിച്ചു മതിവരാതെ കെട്ടിവരിഞ്ഞു മാറോടണഞ്ഞു കിടക്കുന്ന കുഞ്ഞിക്കൈകൾ.. പടി ഇറങ്ങുമ്പോൾ ഏങ്ങലടിച്ചുകരഞ്ഞു യാത്രയാക്കു ന്നകുഞ്ഞിക്കണ്ണുകൾ കണ്ട് നിർവ്വികാരതയോടെ യാത്ര തിരിക്കുന്ന പ്രവാസിഅമ്മ.. ഇതിന്റെ ഇടയിൽ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ഉരുകുന്ന മനവു മായി പ്രാണപ്പാതി.. ഗുളിക നല്കാൻ വായ് പൊളിപ്പിക്കുമ്പോൾ മുഖത്തു കാറിത്തു പ്പുന്ന രോഗിക്ക് മുൻപിൽ നിൽക്കുന്ന നിസ്സഹായത..
ന്യൂറോപേഷ്യന്റ്സിന്റെ ചവിട്ട് വാങ്ങി നിൽക്കുന്ന ദയനീയത.. ചോരയും ചലവും ഒലിക്കുന്ന മുറിവുകൾ വെച്ചുകെട്ടുമ്പോൾ മാസ്കിനുള്ളിലേയ്ക്കും തുളച്ചുകയറുന്ന രൂക്ഷഗന്ധത്തിന്റെ നടുവിൽ.. ദേഹത്തും യൂണിഫോമിലും ഛർദിച്ചുവയ്ക്കുമ്പോളും ഇട്ടേച്ചോടാതെ കൂടെ നിൽക്കുന്ന സഹനീയത.. പ്രാഥമികാവശ്യങ്ങൾ നടത്തുമ്പോൾ യാതൊരുമടിയും കൂടാതെ വൃത്തിയാക്കിക്കൊടുക്കുന്ന സഹിഷ്ണുത.. എണീറ്റ് നടക്കാൻ താങ്ങ് നൽകുമ്പോൾ.. ഭക്ഷണം വായിൽ വച്ച് കൊടുക്കുമ്പോൾ..എന്നിങ്ങനെ നീളുന്നു ഈ ജോലികൾ..
ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും ഇരട്ടി ജോലി.. ഇതിനൊക്കെപ്പുറമെ ക്ലീനിംഗ് അത്യാവശ്യം പ്ലംബിംഗ് എന്നുവേണ്ട ഇലക്ട്രീഷ്യൻ പണി വരെ ആവും ചെയ്യേണ്ടി വരുന്നത്. ഇതൊക്കെ പറഞ്ഞു വരുന്നത് പ്രവാസികളായ നഴ്‌സുമാർ ഇതെല്ലാം സഹിച്ചു നിൽക്കുന്നത് അവരുടെ ആർത്തിയല്ല.. അവരുടെ അവസ്ഥയാണ്... ചെയ്യുന്ന ജോലിക്ക് അർഹതപ്പെട്ട വേതനവും പരിഗണനയും നാട്ടിൽ നൽകിയിരുന്നെങ്കിൽ ഈ അമ്മമാലാ ഖമാരുടെ രോദനങ്ങൾക്ക് ഇത്തിരി അറുതി വന്നേയ്ക്കുമാരുന്നു. മറ്റുള്ളവർക്ക് വേണ്ടി സ്വയം ആഗ്രഹങ്ങൾ ബലികഴിച്ച് ആർജ്ജവത്തോടെ ജോലി ചെയ്യുന്ന ഞാനുൾപ്പടെയുള്ള എല്ലാ പ്രവാസിനഴ്സുമാർക്കുമായിട്ട് ഈ ലേഖനം സമർപ്പിക്കുന്നു.