ആലുവ: കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ വിധി കേൾക്കാൻ കോടതിയിൽ പോകുമെന്ന് കുഞ്ഞിൻറെ മാതാപിതാക്കൾ.
പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഇത് കോടതിയോടുള്ള ഞങ്ങളുടെ അപേക്ഷയാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ‘ഞങ്ങളുടെ മകളെ കൊലപ്പെടുത്തി ‘ എന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും കുഞ്ഞിന്റെ മാതാവും ആവശ്യപ്പെടുന്നു.
ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി.