കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു യുവ വൈദികന്റെ മുറിയിൽ നിന്നും യുവതിയെ കൈയ്യോടെ പിടികൂടി വിശ്വാസികൾ. പിന്നാലെ വൈദീകനെ വിശ്വാസികൾ ചോദ്യം ചെയ്തതോടെ യുവതി കാമുകിയാണെന്നും അബദ്ധം പറ്റിയതാണെന്നും വൈദീകന്റെ ഏറ്റുപറച്ചിൽ.
വിശ്വാസികൾ കടുത്ത പ്രതിഷേധമുയർത്തിയതോടെ വൈദീകനെ ഇടവകയിൽ നിന്നും സ്ഥലം മാറ്റി. യുവതിയെ വീട്ടിലേക്കും മടക്കി അയച്ചു.
കഴിഞ്ഞയാഴ്ച എറണാകുളത്തെ പ്രമുഖ പള്ളിയിലാണ് സംഭവം. തീർത്ഥാടകരൊക്കെ എത്തുന്ന പള്ളിയിൽ സ്ത്രീകൾ വൈദികർ താമസിക്കുന്ന സ്ഥലത്ത് എത്തുന്നത് പതിവാണ്.
എന്നാൽ ഒരു യുവതിയെ സഹ വികാരികളുടെ മുറിക്ക് സമീപം കുറച്ചു ദിവസം സ്ഥിരമായി കണ്ടതോടെ വിശ്വാസികൾ ഇതാരെന്നറിയാൻ ശ്രമം തുടങ്ങി. ഇതിനിടെ അസമയത്ത് ഒരു വൈദീകന്റെ മുറിക്കുള്ളിലേക്ക് ഇവർ കയറി പോകുന്നതും വിശ്വാസികൾ കണ്ടു. ഇതു പതിവായതോടെ കള്ളക്കളി കണ്ടെത്താനായി നാട്ടുകാരുടെ ശ്രമം.
ഇതോടെ വിശ്വാസികൾ സിസിടിവി പരിശോധിക്കാൻ വികാരിയോട് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി യുവതി സഹ വികാരിമാരിലൊരാളുടെ മുറിയിൽ ഉള്ളതായി കണ്ടെത്തി.
ഈ വൈദീകനെ രൂപതയുടെ നിവേദിത ഹോമിലേക്ക് സ്ഥലം മാറ്റി. സിസി ടിവി ദൃശ്യങ്ങൾ അധികൃതർ കൊണ്ടുപോയതായും വിവരമുണ്ട്.
കൂർബാന ഏകീകരണത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വൈദീകനാണ് ആരോപണ വിധേയൻ. പരാതികളൊന്നുമില്ലാത്തതിനാൽ പോലിസ് കേസെടുത്തിട്ടില്ല. എന്നാല്‍ സംഭവം വിശവാസികള്‍ക്കിടയില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്.
സഭയ്ക്കെതിരെയും സിനഡിനും പോപ്പിനുമെതിരെയും പ്രതിഷേധത്തിന്‍റെ അങ്ങേയറ്റത്തിനുമപ്പുറം കടക്കുന്ന, അനുസരണയും വിധേയത്വവും ഭക്തിയും നഷ്ടപ്പെട്ട വിമത വൈദികന്‍ വിശ്വാസത്തില്‍ നിന്നും ജീവിത മൂല്യങ്ങളില്‍ നിന്നും ഒരുപാട് അകന്നുപോകുന്നതിന് ഉദാഹരണമാണ് ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍. സമാന സംഭവങ്ങള്‍ പുറത്തുവന്നതും വരാനിരിക്കുന്നതും മേഖലയില്‍ ഏറെയുണ്ട്.