സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള: സഹകരണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്, നിരപരാധികളായ ഏതങ്കിലും സിപിഎം നേതാക്കളെ കേന്ദ്ര ഏജന്‍സി രാഷ്ട്രീയ ലക്ഷ്യത്തോടെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ കൂടെ നില്‍ക്കുമെന്ന് വിഡി സതീശന്‍

New Update
vd satheesan-6

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഹകരണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. 

Advertisment

സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളില്‍ പങ്കുണ്ട്. പാര്‍ട്ടി അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നല്‍കിയെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികള്‍ ശക്തിപ്പെടുത്തുമെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാങ്ക് കൊള്ളയില്‍ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ച ശേഷം പറയും. നിരപരാധികളായ ഏതങ്കിലും സിപിഎം നേതാക്കളെ കേന്ദ്ര ഏജന്‍സി രാഷ്ട്രീയലക്ഷ്യത്തോടെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ കൂടെ നില്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. കേരളത്തില്‍ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസകാണ്. 

പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റുന്നതില്‍ ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും സതീശന്‍ പറഞ്ഞു. 

ഇന്ത്യ മുന്നണിയുമായി സഹകരിക്കേണ്ട എന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ തീരുമാനം. കേരളത്തിലെ ബിജെപിയുമായി ഒത്തുതീര്‍പ്പുള്ളതിനാല്‍ അവര്‍ക്ക് ഭയമാണ്. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പിന്മാറ്റം. ദേശീയ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയത് കേരള ഘടകമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment