ഇടുക്കി: ചിന്നക്കനാൽ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കിട്ടി. ചിന്നക്കനാൽ 301 കോളനിയിലെ ഗോപി (50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചിരുന്നു. ഗോപിയുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ഒൻപത് പേർ അടങ്ങുന്ന നേവി സംഘമാണ് തിരച്ചിൽ നടത്തുന്നത്. ബോട്ട്, മുങ്ങൽ വിദഗ്ധർ എന്നിവരും സംഘത്തിലുണ്ട്. ഡാമിൽ കാണാതായവരെ കഴിഞ്ഞ രണ്ട് ദിവസമായിട്ടും കണ്ടെത്താനായിരുന്നില്ല. ഇതോടെ നേവിയുടെ സഹായം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്തയച്ചതിനെ തുടർന്നാണ് ഒൻപത് അംഗസംഘം എത്തിയത്.
ചിന്നക്കനാൽ 301 കോളനിയിലെ ഗോപി (50), സജീവൻ(45) എന്നിവരെയാണ് സ്വന്തം വള്ളം മറിഞ്ഞ് കാണാതായത്. ആനയിറങ്കലിൽ നിന്നും സാധനങ്ങൾ വാങ്ങി കോളനിയിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അപകടം. പ്രദേശവാസികൾ അപകടം കണ്ട് ഓടി എത്തിയെങ്കിലും രക്ഷിക്കാനായില്ല. ഒരാൾ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങി പോവുകയായിരുന്നു. ചതുപ്പ് പ്രദേശം ആയതിനാൽ തന്നെ തിരച്ചിൽ ദുഷ്‌കരമാണ്.