ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ സംഭവിച്ച സുരക്ഷാ വീഴ്ചയുടെ പേരില്‍ ഇന്നലെ വൈകി 6 പോലിസുകാരെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
ഇടുക്കി അണക്കെട്ടിൽ സുരക്ഷാവീഴ്ച ആദ്യത്തെ സംഭവമല്ല. 2011 ഡിസംബർ 10ന് അണക്കെട്ടിനകത്ത് കാവൽക്കാരുടെ കണ്ണുവെട്ടിച്ച് കയറി ലിഫ്റ്റ് വഴി ഡാമിനുളളിലിറങ്ങി കാഴ്ച കണ്ടുനിന്ന വിനോദസഞ്ചാരികളെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി മടക്കിയയച്ചിരുന്നു.2013 ജൂലൈയിലെ ഹർത്താൽ ദിവസം സുരക്ഷ വീഴ്ചയുണ്ടായിരുന്നു. അണക്കെട്ടിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന നാലു പോലീസുകാർ ഡ്യൂട്ടിക്കെത്താതെ മുങ്ങി.
അന്നത്തെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ മിന്നൽ പരിശോധനയിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ഇവരെ സുരക്ഷാചുമതലയിൽനിന്നു നീക്കി.
ഇടുക്കി-ചെറുതോണി അണക്കെട്ടിലേക്കു പ്രവേശിക്കുന്ന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന കവാടങ്ങളിൽ പലതിലും കാവൽക്കാരില്ല. ചിലതിനു ഗേറ്റു പോലുമില്ല. ഇതുവഴി ഏതു വാഹനങ്ങൾക്കും ഏതു സമയത്തും അണക്കെട്ടുകളുടെ മുകളിലും അടിത്തട്ടിലും എത്താമെന്നതാണ് അവസ്ഥ.
ഇടുക്കി അണക്കെട്ടിന്റെ മുകൾത്തട്ടിലും അടിയിലും എത്താൻ മൂന്നു റോഡുകളാണുള്ളത്. ചെറുതോണി അണക്കെട്ട് വഴിയാണ് പ്രധാന മാർഗം. മറ്റൊന്ന് അടിമാലി-കുമളി ദേശീയപാതയിൽ ഡാം ടോപ്പു വഴിയും ഇടുക്കി അണക്കെട്ടിൽ എത്താം. ഇതുവഴിയുള്ള അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ കാവൽക്കാരില്ല.
ഇടുക്കി ആർച്ച് ഡാമിന്റെ അടിത്തട്ടിലേക്കു കടക്കുന്ന റോഡിൽ 300 മീറ്റർ അകലെ ഗേറ്റ് ഉണ്ടെങ്കിലും സെക്യൂരിറ്റിക്കാരില്ല. ചെറുതോണി അണക്കെട്ടിലേക്ക് ഇടുക്കി മെഡിക്കൽ കോളജിനു സമീപമുള്ള വഴിയിൽ അണക്കെട്ടിന് സമീപം ഗെയിറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റിക്കാരില്ല. ഇതുവഴി ഏതു വാഹനത്തിനും ഡാമിന്റെ അടിഭാഗത്തെത്താം.
ഇടുക്കി ആലിൻചുവട് ഭാഗത്തുനിന്ന് അണക്കെട്ടിലേക്ക് പ്രവേശിക്കുന്ന മറ്റൊരു റോഡുണ്ട്. ഇവിടെ പോലീസ് ചെക്ക്പോസ്റ്റ് സ്ഥാപിക്കണമെന്ന് കെഎസ്ഇബി നിർദേശിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഈ റോഡിലൂടെ നടന്ന് നാട്ടുകാർ പലരും ഡാമിനു മുകളിൽ പ്രവേശിച്ചിട്ടുണ്ട്. ഇവരെ പോലീസ് കണ്ടാൽ നാട്ടുകാരായതുകൊണ്ട് താക്കീതു ചെയ്തു വിട്ടയക്കുകയാണ് പതിവ്.