ഇടുക്കി: ജില്ലയിലെ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ രൂപപ്പെട്ട കലാപവും പടലപ്പിണക്കവും മറനീക്കി പുറത്തേക്ക്. എന്‍എസ്എസിന്റെ നിയമാവലി അനുസരിച്ചുള്ള പ്രവര്‍ത്തനം ജില്ലയിലെ സംഘടനാതലത്തില്‍ നടക്കുന്നില്ലായെന്നുള്ള ആക്ഷേപമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
നിലവില്‍ നാല് റവന്യൂ താലൂക്കുകളില്‍ ഉള്ള 86 കരയോഗങ്ങളിലായി 6000 ത്തോളം കുടുംബങ്ങളെ ബാധിക്കുന്ന ഹൈറേഞ്ചിലെ സംഘടനാ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആയിട്ട് 16മാസം പിന്നീടുന്നു. തെരഞ്ഞെടുപ്പ് നടത്തി നിസ്സാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്‌നമായിട്ടും എന്‍എസ്എസ് നേതൃത്വം അതിനു തയ്യാറാകാതെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
എന്‍എസ്എസ് നായകസഭാംഗവും പന്തളം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ പന്തളം ശിവന്‍കുട്ടി പതിനേഴാം തീയതി ഞായറാഴ്ച നെടുങ്കണ്ടത്തെത്തുന്നുണ്ട്.ഈ പ്രതിസന്ധി രൂപപ്പെട്ടതിനു ശേഷം എന്‍എസ്എസ് നേതൃത്വത്തില്‍നിന്നും ഒരാള്‍ ഹൈറേഞ്ചില്‍ വരുന്നത് ഇതാദ്യമാണ്.
ഇദ്ദേഹത്തിന്റെ സന്ദര്‍ശന വേളയില്‍ എന്‍എസ്എസ് നേതൃത്വത്തോടുള്ള ഹൈറേഞ്ചിലെ സമുദായ അംഗങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി താലൂക്ക് യൂണിയന്‍ ഓഫീസിനു മുന്‍പില്‍ 101 വനിതാ സമാജം പ്രവര്‍ത്തകരാണ് ഏകദിന ഉപവാസ സത്യാഗ്രഹം നടത്തുന്നത്.
2019 ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആർ മണിക്കുട്ടൻ പ്രസിഡണ്ട് ആയിട്ടുള്ള 15 അംഗങ്ങൾ ഭരണസമിതിയാണ് നിലവിലും യൂണിയന്റെ ഭരണം നടത്തുന്നത്.