ഇടുക്കി: മാസങ്ങളായി ശീതകാല പച്ചക്കറി കേന്ദ്രത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫിസ് ഉപരോധിക്കാൻ ജനകീയ സമിതി തീരുമാനിച്ചു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മോഹൻദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനമായത്.
അഞ്ചിലേറെ കാട്ടാനകളാണ് രണ്ടു മാസമായി കീഴാന്തൂർ, കുളച്ചുവയൽ, പെരുമല, ആടിവയൽ, ഗുഹനാഥപുരം ഉൾപ്പെടെയുള്ള ശീതകാല പഴം, പച്ചക്കറി കേന്ദ്രങ്ങളിലും ഗ്രാമത്തിനുള്ളിലും കറങ്ങി നടക്കുന്നത്. ഈ സംഭവങ്ങൾ വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ല. പലതവണ പരാതിപ്പെട്ടിട്ടും കയ്യൊഴിയുന്ന പ്രവണതയാണ് കാണിക്കുന്നത്.
മറയൂരിൽ നിന്ന് സർക്കാരിനു കോടികൾ വരുമാനം ഉണ്ടെങ്കിലും പ്രദേശത്തെ കർഷകരെ സംരക്ഷിക്കാനോ വനാതിർത്തിയിൽ വേലി നിർമിക്കാനോ ഫണ്ട് ചെലവഴിക്കുന്നില്ലെന്നാണ് പരാതി. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ അടിയന്തരമായി ഓടിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.