കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചിക്കുന്നതിനിടെ ശൈലജ ടീച്ചര്‍ ഹമാസ് വിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നത് സിപിഎമ്മില്‍ ആശയക്കുഴപ്പം.
ഹമാസിനെ തീവ്രവാദികള്‍ എന്ന് വിളിച്ച് പാര്‍ട്ടി നിലപാട് ലംഘിക്കുക വഴി ശൈലജ ടീച്ചര്‍ ലക്ഷ്യം വയ്ക്കുന്നതെന്താണെന്ന സന്ദേഹം നേതാക്കള്‍ക്കുണ്ട്. ലോക്സഭയില്‍ മല്‍സരിക്കാന്‍ ശൈലജയ്ക്ക് താല്‍പര്യക്കുറവുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ലോക്സഭയിലേയ്ക്ക് മല്‍സരിച്ച് ജയിച്ചാലും തോറ്റാലും അത് സംസ്ഥാന രാഷ്ട്രീയത്തിലുള്ള ശൈലജയുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാകും. പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്ന വിഭാഗമാണ് ലോക്സഭയിലേയ്ക്ക് തന്‍റെ പേര് പരിഗണിക്കുന്നതെന്ന ആശങ്കയാണ് ശൈലജയ്ക്കുള്ളത്.
ശൈലജ ലോക്സഭയിലേയ്ക്ക് വിജയിച്ചാല്‍ സംസ്ഥാന രാഷ്ട്രീയത്തിന് പുറത്താകും. സാധാ എംപിയായി ഡല്‍ഹിയില്‍ ഒതുങ്ങും. അഥവാ പരാജയപ്പെട്ടാല്‍ ജനപ്രീതി നഷ്ടപ്പെട്ടുവെന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന രാഷ്ട്രീയത്തിലെ കൂടുതല്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയുമാകാം.
ഇത് കണ്ടറിഞ്ഞുതന്നെയാണ് പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേയ്ക്ക് കടക്കവേ പാര്‍ട്ടി നിലപാടിനെതിരെ ശൈലജ രംഗത്തുവന്നതെന്ന് വ്യക്തം. അതോടുകൂടി ശൈലജയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്ക് പുനരാലോചന വേണ്ടിവരും. 'രോഗി' ഇഛിക്കുന്നതും അതുതന്നെ.
കഴിഞ്ഞ ദിവസം ശൈലജയുടെ നിലപാടിന് ഘടകവിരുദ്ധമായി ഹമാസ് വിഷയത്തില്‍ പാര്‍ട്ടി ലൈനിലുള്ള പോസ്റ്റുമായി എം സ്വരാജ് രംഗത്തുവന്നതും ശൈലജയ്ക്കുള്ള പാര്‍ട്ടിയുടെ മുന്നറിയിപ്പായിരുന്നു. ലോക്സഭയിലേയ്ക്ക് കണ്ണൂര്‍, വടകര സീറ്റുകളിലേതിലെങ്കിലും ഒന്നില്‍ ശൈലജയെ മല്‍സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്.