കണ്ണൂർ: പാനൂർ വിഷ്‌ണുപ്രിയ വധക്കേസിൽ വിചാരണ ഇന്ന് മുതൽ ആരംഭിക്കും. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി കേസിൽ വാദം കേൾക്കും. നവംബർ 11 വരെ വാദം കേൾക്കുന്നത് തുടരും. ഒന്നരമാസം കൊണ്ടാണ് പാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രണയപകയായിരുന്നു കൊലപാതക കാരണമെന്നായിരുന്നു കുറ്റപത്രത്തിൽ പറയുന്നത്.
കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു നാടിനെ നടക്കിയ ക്രൂരമായ കൊലപാതകം നടന്നത്. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. മരകായുധങ്ങളുമായി വിഷ്‌ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മരിച്ച ശേഷവും കുത്തിപ്പരിക്കേൽപ്പിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം അറസ്‌റ്റിലായ പ്രതി ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. കേസിൽ 73 സാക്ഷികളെയാണ് വിസ്‌തരിക്കുക. പ്രതിയുടെ ജാമ്യാപേക്ഷ രണ്ടുതവണ ജില്ലാ കോടതി തള്ളിയിരുന്നു.
അതേസമയം, പൊന്നാനി സ്വദേശിയായ വിഷ്‌ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. കൊലയ്ക്ക് ശേഷം ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സുഹൃത്ത് മറ്റ് സുഹൃത്തുക്കള്‍ വഴി വീട്ടിലറിയിക്കുകയായിരുന്നു.
പോലീസില്‍ വിവരമറിയിച്ചതോടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വീടിനു സമീപം മുഖംമൂടിയും തൊപ്പിയും ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസികളും പറഞ്ഞു. അങ്ങനെയാണ് പോലീസ് ശ്യാംജിത്തിലേക്ക് എത്തുന്നത്.