തിരുവോണത്തിന് എന്റെ വീട്ടില്‍ ഉച്ചയ്ക്ക് ബീഫും മീനും വിളമ്പുമെന്ന് ഞാന്‍ പറഞ്ഞതായാണ് എന്റെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നത്, അതോടൊപ്പം നബി ദിനത്തില്‍ പോര്‍ക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു: വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് പി.കെ. ശ്രീമതി

New Update
കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ല ; റീ പോളിംഗ് ഇടത് മുന്നണിയെ തുണക്കുമെന്ന് പി.കെ ശ്രീമതി

കണ്ണൂര്‍: വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി കണ്ണൂര്‍ റൂറല്‍ എസ്പി ക്ക് പരാതി നല്‍കി.

Advertisment

''തിരുവോണത്തിന് എന്റെ വീട്ടില്‍ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന് ഞാന്‍ പറഞ്ഞതായാണ് എന്റെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തില്‍ പോര്‍ക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. 

ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പര്‍ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണിത്. അന്യമതസ്ഥനായ സഹപാഠിയെ അടിക്കാന്‍ അധ്യാപിക തന്നെ മറ്റ് കുട്ടികളോട് ആവശ്യപ്പെടുന്നത് പോലുള്ള വിദ്വേഷമാണ് യുപി പോലുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ പടര്‍ത്തുന്നത്. പശുക്കടത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു. 

ദളിതര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും നേരെ സംഘടിത അക്രമം നടക്കുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ആര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താല്‍പര്യമാണ്.

അങ്ങനെയിരിക്കെ, ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഇങ്ങനെ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്.'' പി.കെ. ശ്രീമതി പറഞ്ഞു.

മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം വ്യക്തിപരമായി താറടിച്ചു കാണിക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും പി.കെ.ശ്രീമതി കൂട്ടിച്ചേര്‍ത്തു. വ്യാജപ്രചരണം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Advertisment