കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് ലക്ഷ്യമാക്കി കേരള കോൺഗ്രസിൽ ചർച്ച സജീവമായി. യുഡിഎഫിൽ മുമ്പ് കേരള കോൺഗ്രസ് - എം മത്സരിച്ച സീറ്റ് ഇത്തവണ തങ്ങൾക്ക് കിട്ടുമെന്ന ധാരണയിൽ ജോസഫ് വിഭാഗം തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു.
സീനിയർ നേതാക്കളായ ഫ്രാൻസിസ് ജോർജ്, പിസി തോമസ് എന്നിവരുടെ പേരുകളാണ് ഇപ്പോൾ കേരള കോൺഗ്രസിൽ സജീവ ചർച്ചയിലെങ്കിലും കെഎം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഓഫീസറുമായ എംപി ജോസഫിന്‍റെ പേരും ജോസഫിന്‍റെ സജീവ പരിഗണനയിലുണ്ട്.
കേരള കോൺഗ്രസിൻറെ സ്ഥാനാർത്ഥി ആരെന്നതിനെകൂടി ആശ്രയിച്ചാകും കോൺഗ്രസ് കോട്ടയം സീറ്റ് അവർക്ക് വിട്ടുനൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. അതേസമയം കോട്ടയത്തുനിന്ന് പാർലമെന്‍റിലേക്ക് മത്സരിക്കാൻ പിജെ ജോസഫ് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും അടുത്ത കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
ഫ്രാന്‍സിസ് ജോര്‍ജിന്‍റെയും പിസി തോമസിന്‍റെയും പേരുകള്‍ സജീവമായി നിര്‍ത്തി അവസാന നിമിഷം സ്ഥാനാര്‍ഥിയായി രംഗത്തുവരാനുള്ള തന്ത്രപരമായ നീക്കമാണ് പിജെ ജോസഫ് നടത്തുന്നതെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അഥവാ തനിക്ക് മത്സരിക്കാനാകില്ലെങ്കിൽ എംപി ജോസഫിന്റെ പേരാണ് ജോസഫിന്റെ പരിഗണനയിൽ ആദ്യത്തേതെന്നും പറയപ്പെടുന്നു. ഇത്തരത്തിൽ ചില ചർച്ചകൾ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ജോസഫ് നടത്തിയിട്ടുണ്ട്.
ധാരണ ഇതാണെങ്കിലും മറ്റു പേരുകളും സജീവമായി നിലനിർത്തുക എന്നത് തെരഞ്ഞെടുപ്പു കാലത്ത് കേരള കോൺഗ്രസുകളുടെ പൊതുശൈലിയാണ്. അതുതന്നെയാണ് മുൻ എംപിമാരായ ഫ്രാൻസിസ് ജോർജിന്‍റെയും പിസി തോമസിന്‍റെയും പേരുകൾ സജീവമാക്കിക്കൊണ്ടുള്ള ജോസഫിന്‍റെ തന്ത്രം. യുഡിഎഫ് ജില്ലാ ചെയർമാനായ സജി മഞ്ഞക്കടമ്പനും പിജെ ജോസഫ് ചില ഉറപ്പുകളൊക്കെ നൽകിയിട്ടുള്ളതായും പാർട്ടിയിൽ ചർച്ചകളുണ്ട്.
എന്നാൽ കോട്ടയത്തെ ലോക്സഭാ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിയുടെ രണ്ടാം എംഎൽഎ ആയ മോൻസ് ജോസഫിന്‍റെ താല്പര്യം കൂടി നിർണായകമാകും. പിസി തോമസിനെയും ഫ്രാൻസിസ് ജോർജിനെയും മത്സരിപ്പിക്കാൻ മോൻസിന് താല്പര്യക്കുറവുണ്ട്. മഞ്ഞക്കടമ്പന്‍റെ കാര്യത്തിലും മോൻസിന് താൽപര്യമില്ല.
പിജെ ജോസഫ് തന്നെ മത്സരിക്കുന്നതിനോടാണ് മോൻസിന് താല്പര്യം. അങ്ങനെയെങ്കിൽ നിയമസഭയിൽ കക്ഷി നേതാവായി മോൻസ് മാറും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് അധികാരത്തിൽ വന്നാൽ കക്ഷി നേതാവ് എന്ന നിലയിൽ മന്ത്രിയാവുകയും ചെയ്യാം.
/sathyam/media/media_files/RkjiOjh2v8Pvz8uUFLop.jpg)
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിജെ ജോസഫ് കോട്ടയത്ത് ജയിച്ച് തൊടുപുഴ സീറ്റ് ഒഴിഞ്ഞാലും ഉപതെരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിർത്താനാകുമെന്നാണ് ജോസഫിന്‍റെ പ്രതീക്ഷ. മകൻ അപു ജോൺ ജോസഫിനെയാകും ഇവിടെ ജോസഫ് പരീക്ഷിക്കുക. തന്‍റെ കാലത്തുതന്നെ മകന് പാർലമെന്‍ററി രംഗത്ത് പദവി ഉറപ്പിക്കാനും ഇതുവഴി കഴിയുമെന്ന തന്ത്രവും ജോസഫിന്‍റെ നീക്കത്തിനു പിന്നിലുണ്ട്.
അതേസമയം കോട്ടയം സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകുന്നതിൽ കോൺഗ്രസിൽ ശക്തമായ എതിർപ്പുണ്ട്. പാർലമെന്‍റ് മണ്ഡലത്തിൽ ആയിരം വോട്ട് തികച്ചില്ലാത്ത പാർട്ടിക്ക് സീറ്റ് നൽകുന്നത് മധ്യകേരളത്തിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. മാത്രമല്ല ജോസഫ് വിഭാഗത്തിന് യുഡിഎഫിൽ സിറ്റിംങ്ങ് സീറ്റില്ല.
ജോസഫും മാണിയും ഒന്നിക്കുന്നതിനു മുൻപു മുതൽ യുഡിഎഫിൽ മാണി ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ് കോട്ടയം (പഴയ മൂവാറ്റുപുഴ). ആ സീറ്റിൽ ജോസഫ് അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കോൺഗ്രസിലുള്ളത്. ഇടതുമുന്നണിയിൽ സിറ്റിംങ്ങ് എംപി തോമസ് ചാഴിക്കാടൻ തന്നെയാകും സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.