Advertisment

നിപ; കാലിക്കറ്റ് സര്‍വകലാശാല 23 വരെയുള്ള പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

New Update
nipah exam

കോഴിക്കോട്; നിപ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. അതേസമയം കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുന്നത്.

Advertisment

ട്യൂഷന്‍ സെന്ററുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാല്‍ പൊതു പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

എന്നാല്‍ തുടര്‍ച്ചയായ അവധി കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നതിനാലാണ് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അവധിദിനങ്ങളില്‍ കുട്ടികള്‍ വീടിനു പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ

1) ജില്ലയിൽ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച്  നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.

2) നിപ വൈറസിന്റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ പല ഭാഗത്തായി ഉളളതിനാൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടതാണ്.

3) മാറ്റിവെക്കാവുന്ന പൊതുപരിപാടികൾ, ചടങ്ങുകൾ, യോഗങ്ങൾ എന്നിവ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ മാറ്റിവെക്കേണ്ടതാണ്. യോഗങ്ങൾ എല്ലാം തന്നെ ഓൺലൈനായി മാത്രം നടത്തേണ്ടതാണ്. 

4) തീർത്തും ഒഴിവാക്കാനാകാത്ത പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം നടത്തേണ്ടതാണ്.

5) നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ അനാവശ്യ യാത്രകൾ തീർത്തും ഒഴിവാക്കുക. പാർക്കുകൾ, ബിച്ചുകൾ, ഷോപ്പിങ്ങ് മാളുകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്.

6) ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം ഒരു ബൈസ്റ്റാന്ററെ മാത്രം അനുവദിക്കും. 

7) ആരാധനാലയങ്ങളിൽ പോകുന്നവരും ചടങ്ങുകളിലും പങ്കെടുക്കുന്നവർ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായും ഉപയോഗിക്കേണ്ടതാണ്.

8) ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കേണ്ടതും, ആരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവൽക്കരണം നടത്തേണ്ടതുമാണ്.

9) വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പൊതു ജനങ്ങൾ പ്രവേശിക്കുന്നതും, വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നതും കർശനമായി തടയേണ്ടതാണ്.

10) പന്നി വളർത്തുകേന്ദ്രങ്ങളിൽ പന്നികൾക്ക് രോഗ ലക്ഷണങ്ങൾ കാണുകയോ, അസാധാരണമായ മരണ  നിരക്ക് ഉയരുകയോ   ചെയ്താൽ അടുത്തുള്ള മൃഗാശുപത്രികളിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

11) വവ്വാലുകളും, പന്നികളും ഉൾപ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പർശിക്കുവാൻ പാടില്ല.

12) കണ്ടൈൻമെന്റ് സോണിലേയ്ക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചു

calicut university kozhikkode nipha virus
Advertisment