ലോക്സഭയിലേയ്ക്ക് രണ്ട് വനിതകളെ മല്‍സരിപ്പിക്കാനൊരുങ്ങി സിപിഎം. ആറ്റിങ്ങലില്‍ ഡോ. ഗീനാകുമാരിയും കണ്ണൂരില്‍ പിപി ദിവ്യയും പരിഗണനയില്‍

New Update
pp divya dr. geenakumari

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വനിതാ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ സിപിഎം. ആറ്റിങ്ങല്‍, കണ്ണൂര്‍ അല്ലെങ്കില്‍ വടകര മണ്ഡലങ്ങളില്‍ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്.

Advertisment

ആറ്റിങ്ങലില്‍ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും ഇടതു നേതാവുമായ ഡോ. ഗീനാകുമാരിയുടെ പേരിനാണ് മുന്‍ഗണന. വനിതാ വിമോചനരംഗത്തെ സജീവ സാന്നിധ്യമാണ് ഡോ. ഗീനാകുമാരി. എസ്എഫ്ഐയിലൂടെയാണ് 48 കാരിയായ ഗീനാകുമാരിയുടെ രാഷ്ട്രീയ പ്രവേശനം.


കണ്ണൂരിലോ വടകരയിലോ പിപി ദിവ്യയെ മല്‍സരിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നു. നിലവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ ദിവ്യ തെരുവു നായ്ക്കളുടെ ആക്രമണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിലൂടെ സാമൂഹ്യ രംഗത്തും സജീവമാണ്.


കണ്ണൂരില്‍തന്നെ ദിവ്യയെ പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ കെ സുധാകരനു പകരം കോണ്‍ഗ്രസ് ആരെയാണ് കണ്ണൂരില്‍ പരിഗണിക്കുക എന്നതിനെ ആശ്രയിച്ചാകും സപിഎം തീരുമാനം.


കണ്ണൂരില്‍ കെകെ ശൈലജയെ ആണ് സിപിഎം ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ശൈലജയ്ക്ക് മല്‍സരിക്കുന്നതില്‍ താല്‍പര്യക്കുറവുണ്ട്. അങ്ങനെയെങ്കില്‍ ദിവ്യയെ പരിഗണിക്കാനാണ് സിപിഎം ആലോചിക്കുന്നത്. വടകരയും പരിഗണനയിലുണ്ട്.

Advertisment