കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബ (57)യുമായി വര്‍ഷങ്ങളായി പ്രതി സമദിന് പരിചയമുണ്ടെന്ന് പൊലീസ്.
ഡ്രൈവറായ സുഹൃത്ത് സുലൈമാന്റെ സഹായത്തോടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് സൈനബയെ കൊലപ്പെടുത്തുന്നത്. തെറ്റിദ്ധരിപ്പിച്ചാണ് സമദും സുഹൃത്തും കൂടി സൈനബയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നും പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈനബ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് നടക്കാറുണ്ടായിരുന്നത്. തന്റെ ടാക്‌സി കാറിന്റെ ഡ്രൈവറായിരുന്നു ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍. എങ്ങനെയും പണമുണ്ടാക്കുന്നതിനെപ്പറ്റി സുലൈമാനോട് സംസാരിച്ചിരുന്നു. സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തണമെന്ന് പറഞ്ഞു. ഇതനുസരിച്ച് ഈ മാസം ആറിന് രാവിലെ പത്തു മണിയോടെ സുലൈമാന്‍ തിരൂര്‍ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.
പിറ്റേന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തെത്തി, സൈനബയെ ഫോണില്‍ വിളിച്ചു വരുത്തി. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ഓവര്‍ ബ്രിഡ്ജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറില്‍ കയറ്റി. സുലൈമാനാണ് കാര്‍ ഓടിച്ചിരുന്നത്. പിന്നില്‍ തന്റെ ഇടതു ഭാഗത്താണ് സൈനബ ഇരുന്നതെന്ന് സമദ് പറഞ്ഞു.
കാറില്‍ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി. എന്നാല്‍ ആശുപത്രിയില്‍ പോകുമെന്നു പറഞ്ഞ ഭാര്യയും മകളും അപ്പോഴേക്കും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ച് തിരികെ വന്നു. അസുഖബാധിതനായ ആളുടെ വീട്ടില്‍ ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും കോഴിക്കോടിനു തിരിച്ചു പോകാമെന്നും സമദ് സൈനബയോടു പറഞ്ഞു.
കൂടെ വന്നതിന് 2000 രൂപ തരാമെന്നും പറഞ്ഞു. വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുന്‍പ് സൈനബ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ മുറുക്കി. ശ്വാസം നിലച്ചതായി മനസ്സിലായതോടെ സുലൈമാന്‍ കാര്‍ തിരിച്ച് വഴിക്കടവു ഭാഗത്തേക്ക് ഓടിച്ചു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ചോഫ് ചെയ്ത ശേഷം സ്വര്‍ണ വളകളും കമ്മലുകളും എടുത്ത് പോക്കറ്റിലിട്ടു.
സുലൈമാന്‍ സൈനബയുടെ ബാഗ് തപ്പിയപ്പോള്‍ കുറച്ചു പണവും കിട്ടി. തുടര്‍ന്ന് രാത്രി എട്ടു മണിയോടു കൂടി നാടുകാണി ചുരത്തിലെത്തി. ഇടതുവശത്ത് താഴ്ചയുള്ള ഒരു സ്ഥലത്തിനടുത്ത് കാര്‍ നിര്‍ത്തി. ആരും വരുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം സുലൈമാന്റെ സഹായത്തോടെ സൈനബയുടെ ശരീരം കാറിന്റെ പിന്‍സീറ്റില്‍ നിന്നു വലിച്ച് പുറത്തേക്കെടുത്ത് താഴ്ചയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് സുലൈമാന്റെ ഗൂഡല്ലൂരിലെ മുറിയിലെത്തി. പുറത്തുപോയി ഒരു കടയില്‍നിന്നു മുണ്ടും ബനിയനും വാങ്ങി.
പിറ്റേന്ന് രാവിലെ കയ്യിലുണ്ടായിരുന്ന സൈനബയുടെ പണം വീതിച്ചെടുത്തു. കാര്‍ സുലൈമാന്‍ ഒരു സര്‍വീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സര്‍വീസ് ചെയ്യിച്ചു. സൈനബയുടെ ബാഗും ഫോണും വസ്ത്രങ്ങളും സുലൈമാന്‍ കത്തിക്കാനായി കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയില്‍വച്ച് തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കിയതായും സമദ് മൊഴി നല്‍കിയതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാണാതാകുന്ന സമയത്ത് സൈനബയുടെ ശരീരത്തില്‍ പതിനേഴര പവന്‍ സ്വര്‍ണവും കൈവശം മൂന്നര ലക്ഷം രൂപയും ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. പേരക്കുട്ടിയുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന പണമാണ്. വീട്ടില്‍നിന്ന് പോകുമ്പോള്‍ ആരെങ്കിലും കട്ടെടുത്താലോ എന്ന് കരുതിയാണ് പണം കയ്യില്‍ സൂക്ഷിച്ചതെന്നും മുഹമ്മദാലി പറയുന്നു.