കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
പട്ടികയിൽ ഉൾപ്പെടുന്നവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിതെന്നും പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതായും മന്ത്രി വ്യക്തമാക്കി. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകനല്ല. രോഗിക്ക് ഒപ്പം ആശുപത്രിയില്‍ എത്തിയ വ്യക്തിക്കാണ്. അദ്ദേഹം ആശുപത്രിയില്‍ എത്തിയ അതേ സമയത്ത് ഓഗസ്റ്റ് 30ന് മരിച്ച വ്യക്തിയും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
30 ന് നിപബാധിച്ച് മരിച്ചയാളുടെ ഹൈ റിസ്‌ക് കോണ്‍ടാക്റ്റില്‍പ്പെട്ട എല്ലാവരുടെ സാമ്പിള്‍ പരിശോധിക്കും. ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലങ്കിലും പരിശോധന നടത്തും.
ഒരേസമയം 192 പേരുടെ പരിശോധനഫലം നടത്താനുള്ള സംവിധാനമുണ്ട്. ഒന്നരമണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ ഉപയോഗിക്കും.