പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5-ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കും. ഇതിനുശേഷമായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക.
ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. നാളെ മുതൽ എല്ലാ ദിവസവും പുലർച്ചെ 4.30ന് ദേവന് പളളിയുണർത്തും. 5-ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമനപൂജ, ഉഷഃപൂജ, ലക്ഷാർച്ചന, കലശാഭിഷേകം, ഭസ്മാഭിഷേകം, കളഭാഭിഷേകം എന്നിവ നടക്കും.
ശേഷം 22- ന് രാത്രി 10 ന് നടയടയ്‌ക്കും. ശേഷം തുലാമാസ പൂജകൾക്കായി ഒക്ടോബർ 17 ന് നട തുറക്കും. ഒക്ടോബർ 18 ന് സന്നിധാനത്തെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടക്കും.