തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട അതീവ ഗുരുതരമായ രണ്ട് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയുടെ മൊഴികൾ അവാസ്തവമാണെന്നും രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സിബിഐ കണ്ടെത്തിക്കഴിഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരായ പീഡന ആരോപണവും കൈക്കൂലി ആരോപണവും അടിസ്ഥാനരഹിതമാണെന്ന് സിബിഐ കണ്ടെത്തിയത് മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും ശാസ്ത്രീയ / വസ്തുതാ പരിശോധനകൾക്കും ശേഷമായിരുന്നു.
പീഡന ആരോപണം ഉണ്ടായത് കെബി ഗണേഷ് കുമാറിൻറെ താൽപര്യപ്രകാരം അദ്ദേഹത്തിൻറെ അടുപ്പക്കാര്‍ ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. കൈക്കൂലി ആരോപണം തെറ്റെന്ന് തെളിഞ്ഞെങ്കിലും പരാതിക്കാരി ഇത്തരം ഒരു നിലപാട് സ്വീകരിക്കാൻ ഇടയായ കാരണം റിപ്പോർട്ടിൽ പറയുന്നില്ല. ഗൂഢാലോചന ഉണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.
ഉമ്മൻചാണ്ടിക്കെതിരെ മാത്രമല്ല, കോൺഗ്രസിലെ ഉൾപ്പെടെ മുതിർന്ന നേതാക്കൾക്കെതിരെ നൽകിയ പരാതികളും വ്യാജമാണെന്ന് സിബിഐ തന്നെ കണ്ടെത്തി. ഇതെല്ലാം തന്നെ ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലുമായിരുന്നു. പരാതിക്കാരി കണ്ടു - കൊടുത്തു - വാങ്ങി - ഉപദ്രവിച്ചു എന്നിങ്ങനെ പരാതിയിൽ പറഞ്ഞിട്ടുള്ള മുഴുവൻ വസ്തുതകളും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിലൊരു ഉദാഹരണമാണ് എസ്റ്റിലോ കാറിൽ വച്ച് ഡൽഹിയിൽ ഉമ്മൻചാണ്ടിക്ക് പണം കൈമാറിയെന്ന ആരോപണം. പണം എവിടുന്ന് കിട്ടി എന്നത് സംബന്ധിച്ച് പരാതിക്കാരി നൽകിയ സോഴ്സ് തെറ്റ്. അന്ന് കൈക്കൂലി നൽകാൻ വേണ്ടി ഡൽഹിയിൽ വന്നു താമസിച്ചതായി പരാതിക്കാരി പറഞ്ഞ ഹോട്ടലിൽ ആ ദിവസങ്ങളിൽ ഒന്നും അവർ താമസിച്ചിട്ടേയില്ല.
ഉമ്മൻചാണ്ടി വന്നതായി പറഞ്ഞ കാർ അക്കാലത്ത് അദ്ദേഹം ഉപയോഗിച്ചിട്ടേയില്ല. കൊടുത്തതിനും വാങ്ങിയതും തെളിവില്ല. കൊടുക്കാൻ എവിടുന്ന് ഇവർക്ക് പണം കിട്ടി എന്നതിനും തെളിവില്ല. പരാതികളിൽ 'ഫ്രം', 'ടു' അഡ്രസും 'ഡിയർ സർ' എന്ന അഭിസംബോധനയും ഒഴികെ അടിമുടി അവാസ്തവം എന്നാണ് റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.
ഈ പരാതികളുടെ പേരിലുള്ള അന്വേഷണങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഖജനാവിലെ നികുതിപ്പണത്തിൽ നിന്നും ചിലവഴിച്ചത് കോടികളാണ്. അതിൻറെ പേരിൽ നടന്ന സമരങ്ങളിലെ നഷ്ടവും അതിന് സുരക്ഷയൊരുക്കാൻ പോലീസിനെ വിന്യസിപ്പിച്ചതിലെ നഷ്ടവും ചേർന്നാല്‍ പല കോടികളാണ്.
ഒരു ഭൂലോക ഫ്രോഡിന്റെ കള്ളത്തരങ്ങൾക്കുവേണ്ടി ഈ പണം ചിലവഴിച്ചത് തിരിച്ചുപിടിക്കാൻ നിയമനടപടി സ്വീകരിക്കുമോ ? കേരളത്തിൽ ഇത്രയും ക്രഡിബിലിറ്റിയോടുകൂടി അര നൂറ്റാണ്ടിൽ അധികം കാലം ജനങ്ങൾക്കുവേണ്ടി ജീവിച്ച ഒരാൾക്കെതിരെ ഇത്രയും അപമാനകരമായ ആരോപണങ്ങൾ നിരത്തിയത് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരിക്കുന്നതോടെ ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ജയിലിൽ അടയ്ക്കാൻ തയ്യാറാകുമോ ?
സംസ്ഥാനത്തെ നികുതി നായകരായ ജനങ്ങളോട് എന്തെങ്കിലും കടപ്പാട് ഉണ്ടെങ്കിൽ സർക്കാരുകൾ ആദ്യം ചെയ്യേണ്ടത് അതാണ്. സർക്കാരിനുണ്ടായ നഷ്ടം നികത്താൻ ഇവരുടെയും ഗൂഢാലോചനക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുകയാണ് വേണ്ടത്. അതിനുശേഷമാകണം ഗൂഢാലോചനയിൽ അന്വേഷണം നടക്കേണ്ടത്.
ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയ 'വെറുക്കപ്പെട്ടവൻ' വീണ്ടും വീമ്പിളക്കി നടക്കുന്നത് അനുവദിക്കുന്നത് ജനം വച്ചുപൊറുപ്പിക്കില്ല.