കേരളത്തില്‍ നിപ്പ പരിശോധന നടത്തുന്നതിന് സംവിധാനം ഉണ്ട്, പക്ഷേ ഐസിഎംആര്‍ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പുണെയില്‍ നിന്നുമാണ്: നിപ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി

New Update
veena george nipah

തിരുവനന്തപുരം: കേരളത്തില്‍ നിപ്പ പരിശോധന നടത്തുന്നതിന് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആര്‍ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പുണെയില്‍ നിന്നുമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

Advertisment

രണ്ടാമത്തെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ്പ പരിശോധിക്കാന്‍ തീരുമാനിച്ചത്. റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും.

പുണെ വൈറോളജി ലാബില്‍ നിന്ന് വിദഗ്ധര്‍ ഇന്നെത്തും. മൊബൈല്‍ ലാബ് സജ്ജമാക്കും. ഇന്നലെ രാത്രി 9 മണിക്ക് പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ലഭിച്ചിരുന്നു. 

ഐസൊലേഷനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണം തേടിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് പകര്‍ച്ച വ്യാധി പ്രതിരോധ സംഘം എത്തുമെന്നും മന്ത്രി പറഞ്ഞു. ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാര്‍ഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആകെ അഞ്ച് സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാംപിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. 

Advertisment