വയനാട്:വയനാട്ടിൽ മാവോയിസ്‌റ്റുകൾ മേഖലാ ക്യാമ്പ് നടത്താൻ ശ്രമിച്ചതായി സൂചന. മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടലുണ്ടായ പേരിയ ചപ്പാരത്തേക്ക് അഞ്ച് കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയും മാവോയിസ്‌റ്റുകൾ വരുത്തിച്ചതായി റിപ്പോർട്ടുണ്ട്. ഇത് മേഖല ക്യാമ്പിന് മുന്നോടിയായുള്ള ഒരുക്കമായിരുന്നോ എന്നാണ് പോലീസും വിവിധ അന്വേഷണ ഏജൻസികളും സംശയിക്കുന്നത്.
സന്ദേശവാഹകൻ പിടിയിലായതോടെ യോഗം നടത്താനാവാതെ വരികയായിരുന്നു. പശ്ചിഘട്ടത്തിലെ പുതിയ നായകൻ എൻകൗണ്ടർ സ്പെഷ്യലിസ്‌റ്റാണോ എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.
തിങ്കളാഴ്‌ച രാത്രി എട്ട് മണിക്ക് ചപ്പാരത്ത് എത്തിയ ചന്ദ്രുവും സുന്ദരിയും ലതയും ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകണം എന്നാവശ്യപ്പെട്ട് പട്ടിക നൽകിയിരുന്നു. മൂവായിരം രൂപയും കൈമാറിയിരുന്നു.
പിറ്റേന്ന് രാത്രി ചപ്പാരത്ത് എത്തിയത് ആ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകാൻ കൂടിയാണ്. അപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്, ഇതിൽ ചന്ദ്രുവും ഉണ്ണിമായയും പിടിയിലായി. അഞ്ച് കിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
സാധാരണ ഗതിയിൽ ഇത്രയധികം ഭക്ഷണ സാധനം പുറത്തുനിന്ന് ശേഖരിക്കാറില്ല. കാടിനോട് ചേർന്നുളള വീടുകളിലോ, കോളനികളിലോ വന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതാണ് ശീലം. അല്ലെങ്കിൽ കോളനികളിൽ നിന്ന് അരിയും സാധനങ്ങളും ശേഖരിച്ച് കാടുകയറും. രണ്ടുദളങ്ങളിലായി പതിനെട്ടുപേരുള്ളതിനാൽ ഭക്ഷണം അവർക്കുള്ളതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.