വയനാട്: എംഎൽഎ ടി സിദ്ദിഖ് നയിക്കുന്ന ചുരം പ്രക്ഷോഭയാത്രയ്ക്ക് തുടക്കം. വയനാട്ടിലേക്കുള്ള ബദൽറോഡുകൾ, ചുരം വളവുകളിലെ വീതികൂട്ടൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര.
കെ മുരളീധരൻ എംപി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു. മൈക്കിനുമുന്നിൽ തള്ളിയാൽ മാത്രം പോരെന്നും ഫയലുകൾ കൂടി തള്ളാൻ സർക്കാർ തയാറാകണമെന്നും കെ. മുരളീധരൻ ഉദ്ഘാടന പ്രസംഗത്തിൽ പരിഹസിച്ചു.
ചുരം പ്രക്ഷോഭയാത്രയുടെ ഉദ്ഘാടന പ്രസംഗത്തിൽ കെ. മുരളീധരൻ സർക്കാരിനെതിരെ ഉന്നയിച്ചത് രൂക്ഷ വിമർശനമായിരുന്നു. വയനാട്ടിലേക്കുള്ള ബദൽ പാത എന്നത് കേൾക്കാൻ തുടങ്ങിയിട്ട് ഏഴര കൊല്ലമായി. സിൽവർലൈനിന് വേണ്ടിവരുന്ന ചിലവ് 64000 കോടിയെന്ന് സംസ്ഥാനസർക്കാർ തന്നെ സമ്മതിച്ചതാണ്.
നൂറ് കോടിരൂപയുണ്ടെങ്കിൽ വയനാട്ടിലേക്കുള്ള ബദൽപാത യാഥാർഥ്യമാകും. എന്നിട്ടും എന്താണ് നടപ്പാക്കാത്തതെന്ന് ചോദ്യം. ടി സിദ്ദിഖ് എംഎൽഎ നയിക്കുന്ന ചുരം പ്രക്ഷോഭ യാത്ര 6,7,8 വളവുകളുടെ വീതികൂട്ടൽ വേഗത്തിലാക്കണം, ബദൽപാതകളുടെ നടപടിക്ക് സർക്കാർ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്.