ഏറ്റുമുട്ടലിൽ പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നീ മാവോയിസ്റ്റുകളെ കഴിഞ്ഞ ദിവസം ആന്റി നക്സൽ സ്ക്വാഡ് ഉദ്യോഗസ്ഥരും കർണാടക ക്യു ബ്രാഞ്ചും തെലങ്കാന പൊലീസും ചോദ്യം ചെയ്തു. ഉത്തരമേഖല ഐജി കെ സേതുരാമൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡിഐജി പുട്ട വിമലാദിത്യ, ജില്ലാ പൊലീസ് മേധാവി പദം സിംഗ്, അന്വേഷണ ഉദ്യോഗസ്ഥൻ മാനന്തവാടി ഡിവൈഎസ്പി പി എൽ ഷൈജു എന്നിവരുൾപ്പെടെയുള്ള ഉന്നതസംഘം വെടിവെപ്പ് നടന്ന വീട് പരിശോധിച്ചു.
പിടിയിലായ ചന്ദ്രു സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വിദഗ്ധ പരിശീലന ലഭിച്ചയാളാണെന്ന് പൊലീസ് കണ്ടെത്തി. ചന്ദ്രുവും ഉണ്ണിമായയും എ കെ 47 ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രയോഗിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിശീലനം നേടിയവരാണ്. മാവോയിസ്റ്റ് ജനകീയ സേനയുടെ അടിത്തറ രാജ്യത്തുടനീളം വ്യാപിപ്പിച്ച് 2050 അകം ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകി.