പാലക്കാട്: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ 15 കാരിക്ക് പുതുജീവൻ. തമിഴ്നാട് തിരുച്ചിരാപ്പള്ളി സ്വദേശിനിയായ 15 കാരിക്കാണ് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. കുടുംബത്തോടൊപ്പം എത്തിയ കുട്ടി നദിയിൽ ഇറങ്ങുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ 6ന് ഉച്ചയ്ക്ക് 1.21 നാണ് ചാവടിയൂർ പാലത്തിനു സമീപം പെൺകുട്ടി നദിയിൽ വീണതായി 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
എട്ട് മിനിറ്റ് കൊണ്ട് ആംബുലൻസ് പൈലറ്റ് ലിനേഷ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിന്റോ ജോസ് എന്നിവർ സ്ഥലത്തെത്തി. ഇതിനോടകം കുട്ടിയെ വെള്ളത്തിൽ നിന്ന് കരയ്‌ക്കെത്തിച്ചിരുന്നു. ബോധരഹിതമായ കുട്ടിയെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിന്റോ ജോസ് പരിശോധിച്ചതിൽ പെൺകുട്ടിക്ക് പൾസ് ലഭ്യമല്ല എന്ന് മനസിലാക്കി ഉടൻ ജീവൻ തിരിച്ചുപിടിക്കാൻ വേണ്ട പ്രഥമ ശുശ്രൂഷ ആരംഭിച്ചു.
കുട്ടിയുടെ ബോധം തിരിച്ചു വന്ന് ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതോടെ ആംബുലൻസ് പൈലറ്റ് ലിനേഷ് കുട്ടിയുമായി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് കുതിച്ചു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് കുട്ടിയെ പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായും മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും ബന്ധുക്കൾ അറിയിച്ചു.