/sathyam/media/media_files/2025/04/25/hVCUoB3nCcv4YSE65HlB.jpg)
തൊടുപുഴ: മലയാളവര്‍ഷത്തിലെ മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യന്‍ അത്യുച്ചരാശിയില്‍ വരുന്നു. സൂര്യന്‍ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. കര്‍ഷകര്‍ക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം.
പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാല്‍ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം.
കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ഈ ദിവസങ്ങളില്‍ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകള്‍ നടക്കുന്നു. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളില്‍ വെള്ളിമുറം കാണിക്കല്‍ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.
പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത് വെറുതേയല്ല. ആചാരവും വിശ്വാസവും എന്നതിനൊക്കെ അപ്പുറം, മണ്ണും മഴയും, വിളവുമെല്ലാം അറിയുന്ന പഴമുറക്കാരുടെ അനുഭവപാഠമായിരുന്നു. മേടം പത്തിനു മലയാളികള്‍ പത്താമുദയം കൊണ്ടാടുന്നതിനു പിന്നില്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിര്‍മ്മയുണ്ട്. പൂര്‍ണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നുവല്ലോ പണ്ട്. പെയ്തു കിട്ടുന്ന മഴ മാത്രമാണ് ആശ്രയം.
കാലാവർഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും കാര്യത്തില്‍ സമ്പന്നമായിരുന്നു പഴമക്കാലം. ചാലിദളും വിത്തിറക്കലും തൈനടലുമെല്ലാം സൂര്യന്റെ യാത്രകളും ഞാറ്റുവേലകളുമെല്ലാം നോക്കി ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും. പത്താമത്തെ ദിവസമായ തൈകള്‍ നടാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാര്‍ തീര്‍ച്ചപ്പെടുത്തിയതും ഈ പ്രായോഗികതയുടെ വളക്കൂറുള്ള മണ്ണില്‍ നിന്നുകൊണ്ടു തന്നെയാണ്.
എന്നിരുന്നാലും യുവാക്കള്‍ പത്താമുദയത്തിനോ കൃഷിക്കോ പ്രാധാന്യം കൊടുക്കുന്നില്ല എന്നത് മനസിലായത് കൊണ്ടാണ് ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്‍സണ്‍ പത്താമുദയം ആഘോഷമാക്കുവാന്‍ തീരുമാനിച്ചത്. മുന്‍ വര്‍ഷങ്ങളിലും അദ്ദേഹം പത്താമുദയത്തിന് ആഘോഷമായി വിത്തിറക്കിയിരുന്നു. ഇത്തവണത്തെ വിത്തിറക്കലിന്റെ ഉദ്ഘാടനം കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി സുരേഷ് ബാബു നിര്‍വഹിച്ചു.
പത്താമുദയം എന്നത് കാര്‍ഷിക ഉത്സവമാണെന്നും യുവാക്കള്‍ പത്താമുദയത്തിനും കൃഷിക്കും പ്രാധാന്യം കൊടുക്കണമെന്നും ജോണ്‍സണ്‍ പൊട്ടനാനിക്കല്‍ പറഞ്ഞു.
ചടങ്ങില്‍ കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജെയിംസ് പന്തക്കല്‍, ജോസ് പനച്ചിക്കാട്ട്, എം.സി ചാക്കോ, ജോയ് വാദ്ധ്യാപ്പിള്ളില്‍, ജോഷി എടാട്ട്, ജോർജുകുട്ടി വടക്കേക്കര, എന്നിവര്‍ സന്നിഹിതരായിരുന്നു. ഇപ്രാവശ്യം നാലായിരത്തോളം എണ്ണം ചേനയാണ് വിത്തിറക്കിയത്. മികച്ച വിള ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് അദ്ദേഹം.
കൃഷിയെ മാറ്റി നിര്‍ത്തുന്ന സാഹചര്യത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട ആഘോഷവും ഇല്ലാതെയായി കൊണ്ടിരിക്കുകയാണ്. കാര്‍ഷികോത്സവമായ ഓണം വാണിജ്യവൽക്കരിക്കപ്പെട്ടതോടെ ആഘോഷിക്കുന്നുണ്ടെങ്കിലും കൃഷിയെന്ന സത്ത നഷ്ടപ്പെട്ടിരിക്കുകയാണ്. പത്താമുദയമുള്‍പ്പടെയുള്ള എല്ലാ കാര്‍ഷികോത്സവങ്ങളും സത്ത നഷ്ടപ്പെടാതെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കാം.