/sathyam/media/media_files/2025/08/23/kheerasngamam-2025-08-23-18-11-02.jpg)
കോട്ടയം: മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ തമ്പലക്കാട് സെന്റ്. തോമസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘഡുവായി 50 ലക്ഷം രൂപ അനുവദിച്ചു. രാത്രികാലങ്ങളിലടക്കം സേവനം ലഭ്യമാക്കുന്ന വെറ്ററിനറി ആംബുലൻസ് സംവിധാനം കേരളത്തിലെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ വെറ്ററിനറി ആംബുലൻസുകൾ കൊടുത്തു. രാത്രിയിൽ അടിയന്തരസാഹചര്യമുണ്ടായാൽ 1962 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെട്ടാൽ ഉടനേതന്നെ ചികിത്സാസൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് ഓണക്കാലത്ത് 500 രൂപ വീതം നൽകുന്ന ഓണമധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ രാജു ജോൺ ചിറ്റേത്ത്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, എറണാകുളം മേഖലാ ക്ഷീരോദ്പാദക യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള, കേരളാ ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിജ സി. കൃഷ്ണൻ, എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയൻ അംഗങ്ങളായ സോണി ഈറ്റയ്ക്കൻ, ജെ. ജയ്മോൻ, ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.