പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മശാസ്താവിന്റെ സന്നിധിയിൽ മുടക്കമില്ലാതെ ഈ വർഷവും ഉത്സവം കൂടാനെത്തി ചലച്ചിത്രതാരം ആശാ ശരത്ത്. ചൊവ്വാഴ്ച രാവിലെ കുടുംബത്തിന്റെ വകയായി പതിവുള്ള നെല്പറ വഴിപാട് അമ്മ കലാമണ്ഡലം സുമതിയോടും ഭർത്താവ് ശരത്തിനോടുമൊപ്പമെത്തി ഭഗവാനു സമർപ്പിച്ചു.
Advertisment
അമ്പലത്തിൽ നിന്നും ഏറെയകലെയല്ലാതെയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ അഭിനേത്രിയുടെ വീട്. പഠിച്ചു വളർന്ന സ്വന്തം നാട്. നൂറുകണക്കിന് ശിഷ്യരുള്ള പ്രശസ്ത നൃത്താദ്ധ്യാപികയായ അമ്മ. സുമതി ടീച്ചറിന്റെ ശിഷ്യഗണങ്ങൾക്കൊപ്പം ആശയും ചൊവ്വാഴ്ച വേദി പങ്കിട്ടു. ഭക്തിയുടെ ലാസ്യലയ ഭാവങ്ങങ്ങളാൽ ആശയുടെ നൃത്തം ഭക്തർക്ക് വേറിട്ടൊരനുഭവമായി.
ചലച്ചിത്രതാരവും പെരുമ്പാവൂർ സ്വദേശിയുമായ ആശാ ശരത്ത് പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് നൃത്തപരിപാടിയിൽ പങ്കെടുക്കാനായെത്തിയപ്പോൾ.
നാട്ടുകാരിയെന്ന നിലയിലും ഒരു കലാകാരിയെന്ന നിലയിലും പെരുമ്പാവൂരമ്പലവുമായി തനിയ്ക്ക് അത്രയേറെ ആത്മബന്ധമാണുള്ളതെന്നും തന്റെ വ്യക്തിപരമായ എല്ലാ നേട്ടങ്ങളും പ്രശസ്തിയും അയ്യപ്പന്റെ അനുഗ്രഹമാണെന്നും ആശ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
പെരുമ്പാവൂരമ്പലത്തിൽ നൃത്തം ചെയ്യാൻ അവസരം കിട്ടിയാൽ ആ വർഷം പിന്നീടങ്ങോട്ട് നിരവധി നൃത്തപരിപാടികൾ ലഭിയ്ക്കാറുണ്ടെന്നും അതൊരു ഭാഗ്യമാണെന്നും നൃത്തത്തെ ഒരു പാഷനായി കൊണ്ടുനടക്കുന്ന ആശ പറയുകയുണ്ടായി.
സിനിമ തിരക്കുകളുടെ ഇടവേളകളിൽ അമ്മയെയും അയ്യപ്പനേയും വന്നു കാണുന്ന പതിവ് മുടക്കാറില്ല. ചൊവ്വാഴ്ച വൈകിട്ടു നടന്ന നൃത്തസന്ധ്യ ആസ്വദിയ്ക്കാൻ സദസ്സുനിറഞ്ഞ് ആളുകളുണ്ടായിരുന്നു. ഇതാദ്യമായല്ല ആശയുടെ നൃത്തത്തിന് പെരുമ്പാവൂർ ശാസ്താക്ഷേത്രം വേദിയാകുന്നത്.