നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മാരായമുട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ മലയിൽക്കട, മഞ്ചവിളാകം, പാങ്കോട്ടുകോണം തുടങ്ങിയ ഇടങ്ങളിൽ അജ്ഞാതരായ വ്യക്തികളുടെ മോഷണശ്രമങ്ങൾ നിറയുകയാണ്. പോലീസിൽ പരാതിപ്പെട്ടാലും മോഷണം നടക്കാത്തതിനാൽ കൂടുതൽ അന്വേഷണം ഉണ്ടാകുന്നില്ല.
അന്യഭാഷക്കാരാണോ നാട്ടുകാരാണോ എന്നന്വേഷിക്കുന്നില്ല.
മോഷണത്തിന് ഹെൽമറ്റ് ധരിച്ച് ബേഗുകളിൽ ആയുധങ്ങളുമായി വീട്ടുവളപ്പിൽ പാതിരായ്ക്ക് കടന്ന് ചെല്ലുകയും ഡോറുകളും ജനാലകളും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തൊട്ടടുത്തുള്ള സി.സി ടിവികൾ കേന്ദ്രീകരിച്ച് നാലഞ്ചു ദിവസത്തെ റെക്കോഡഡ് വീഡിയോസ് കണ്ട് ഇത്തരം മോഷ്ടാക്കളെ പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കാൻ പോലീസ് തയ്യാറാകുന്നില്ല. ആളില്ലാതെ പൂട്ടിയിട്ടിരിക്കുന്ന പ്രവാസികളുടെ വീടുകളാണ് കൂടുതലായും കള്ളന്മാർ വിഹരിക്കുന്നത്.
പോലീസിൻ്റെ ഇത്തരം നിഷ്ക്രിയത്വം ക്രിമിനലുകൾക്കും മോഷ്ടാക്കൾക്കും നൽകുന്ന ധൈര്യം സാധാരണക്കാർക്ക് അങ്കലാപ്പുണ്ടാക്കുകയാണ്. ടേണിങ് ഉള്ള റോഡിൽ മറഞ്ഞിരുന്ന് ബൈക്ക് യാത്രക്കാരുടേയും പിന്നിലിരിക്കുന്നവരുടേയും ഹെൽമറ്റില്ലാത്ത ഫോട്ടോ മൊബൈലിൽ പകർത്തി ഫൈനടിക്കുന്നതിന് മാത്രമാണ് മഞ്ചവിളാകം മേഖലയിൽ പോലീസ് വണ്ടി വരുന്നതു തന്നെ.
പോലീസിൻ്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണം മോഷണ ശ്രമങ്ങൾ വിജയിച്ചാൽ മാത്രം നടപടി കൈക്കൊള്ളുന്ന സാധാരണ രീതി മാറ്റി മോഷ്ടാക്കളെ മോഷണ ശ്രമം നടത്തിയ ലക്ഷണം തിരിച്ചറിഞ്ഞ് പ്രതികളെ കയ്യാമം വെക്കുന്നതിന് പോലീസിന് വീര്യം ഉണ്ടാകണം എന്നാവശ്യപ്പെട്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ ഭരണാധികാരികൾക്കും ഭീമഹർജി നൽകാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.