പാലക്കാട് : ഇടതുഭരണത്തിൽ ഒരാളെ പോലും പി എസ് സി വഴി കെ എസ് ആർ ടി സി യിൽ നിയമിക്കാതെ സ്ഥാപനത്തെ തകർച്ചയിലേക്ക് നയിക്കുന്ന നയം അവസാനിപ്പിക്കണമെന്നും അപ്രഖ്യാപിത നിയമന നിരോധനം അഭ്യസ്തവിദ്യരായ യുവാക്കളോടും സ്ഥാപനത്തോടുമുള്ള വെല്ലുവിളിയാണെന്നും ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു.
മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ, മുൻ ജില്ലാ വൈസ് പ്രസിഡൻറ് കെ.കണ്ണൻ എന്നിവർക്ക് എംപ്ലോയീസ് സംഘ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനംപാലക്കാട് ബി എം എസ് ഓഫീസിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മെയ് 31 ന് മാത്രം ആയിരത്തോളം ജീവനക്കാരാണ് കെ എസ് ആർ ടി സി യിൽ നിന്നും വിരമിക്കുന്നത്. 2015 ൽ 44000 ത്തോളം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ വെറും 21000 ത്തിനടുത്ത് ജീവനക്കാരാണുള്ളത് ഇത് സ്ഥാപനത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും.ഇത് ഇടതു നയമാണോയെന്ന് സർക്കാർ വ്യക്തമാക്കണം. ആവശ്യമായ നിയമനങ്ങൾ നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് സംഘടന നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡൻറ് വി. കണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ്, സംസ്ഥാന സമിതിയംഗം എസ്. അമർനാഥ്, എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു,ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ,യു.തുളസിദാസ് എന്നിവർ സംസാരിച്ചു.