പാലക്കാട് : ലഹരി വ്യാപനത്തിനെതിരെ പാലക്കാട് എക്സൈസ് ഓഫീസിലേക്ക് കെ എസ് യു നടത്തിയ മർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാർച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം കെ എസ് യു പ്രവർത്തകർ ബാരി ക്കേഡ് മറികടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെയാണ് പ്രവർത്തകരും പോലീസും ഉന്തുംതള്ളുമുണ്ടായത്.
കെ എസ് യു വനിത പ്രവർത്തകരും ബാരി കേഡ് മറികടക്കാൻ ശ്രമിച്ചതോടെ കൂടുതൽ വനിതാ പോലീസെത്തിയാണ് പിടിച്ചു മാറ്റിയത്. സംഘർഷം നീണ്ടതോടെ പ്രവർത്തകർ റോഡ് ഉപരോധിക്കാനായി ശ്രമിച്ചതും പോലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനായി വാഹനത്തിൽ കയറ്റിയതോടെ വാഹനത്തിന് മുമ്പിൽ കയറിയും കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി സതിഷ് , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ എസ് ജയഘോഷ്, ശ്യാം പ്രസാദ് ഉൾപ്പടെയുളളവർ ഇടപെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്. കെ എസ് യു വനിതാ പ്രവർത്തകരെ പോലീസ് ആക്രമിച്ചതായി കെ എസ് യു പ്രവർത്തകർ ആരോപിച്ചു.
മാർച്ച് ആര്യൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് നിഖിൽ കണ്ണാടി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴിമന്ദം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർപേഴ്സൺ നിതിൻ ഫാത്തിമ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി സതീഷ് , കെ എസ് ജയഘോഷ് എന്നിവർ സംസാരിച്ചു.