Advertisment

കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി ; 60 വയസിന് മുകളിലുള്ളവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കും ; കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷ കേരളത്തിൽ നടപ്പിലാക്കും ; ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50% വരെ കുറയ്ക്കും

New Update
9

എറണാകുളം: കഴിഞ്ഞ 68 വർഷം ഇടത്-വലത് മുന്നണികൾ ഭരിച്ചുനശിപ്പിച്ച കേരളത്തെ ട്വന്റി20 പാർട്ടിക്ക് മാത്രമേ രക്ഷിക്കാൻ  കഴിയുകയുള്ളുവെന്ന് പ്രസിഡണ്ട് സാബു എം. ജേക്കബ്. ട്വന്റി20 പാർട്ടി ഞായറാഴ്ച പൂത്തൃക്കയിൽ നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സംസ്ഥാനത്തിന്റെ സാമ്പത്തികനില ആകെ തകർന്നിരിക്കുകയാണ്. 2026-ൽ പൊതുകടം ഏഴ് ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2026-ൽ ട്വന്റി20 പാർട്ടി കേരളത്തിൽ അധികാരത്തിലെത്തിയാൽ 10 വർഷത്തിനുള്ളിൽ അഴിമതിയും ധൂർത്തും ഒഴിവാക്കി, ആസൂത്രണമികവോടെയും സാമ്പത്തിക അച്ചടക്കത്തോടെയും പൊതുകടം തീർത്ത്‌ മിച്ചംവരുന്ന തുക സ്ഥിരനിക്ഷേപമിടുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. 2015-ൽ 39 ലക്ഷം രൂപ കടമുണ്ടായിരുന്ന കിഴക്കമ്പലം പഞ്ചായത്തിന് എട്ട് വർഷത്തിനുള്ളിൽ 22 കോടി രൂപ മിച്ചം പിടിക്കാൻ കഴിഞ്ഞത് കേരളം മുഴുവനും മാതൃകയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു ദിവസം 2000 കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പ്രതിദിനം ഒരു കൊലപാതകവും, ഏഴ് ബലാത്സംഗങ്ങളും നടക്കുന്നു, 14 കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നു, 60 സ്ത്രീകൾ അതിക്രമത്തിന് വിധേയമാകുന്നു. കേരളം ഇന്ന് മയക്കുമരുന്ന് കേസുകളുടെ ഹബ്ബ് ആയിരിക്കുന്നു. 2023-ൽ 35000 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ദിവസം 100 കേസുകൾ! 2016-മുതൽ പിണറായി വിജയൻറെ ഭരണകാലത്ത് 43 ലക്ഷം കുറ്റകൃത്യങ്ങളാണ് നടന്നത്. ഇക്കാലയളവിൽ 55000 പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ട്വന്റി20 പാർട്ടി അധികാരത്തിലെത്തിയാൽ ആറുമാസത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ 80 ശതമാനം കുറയ്ക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനൽകി.

അഞ്ചുവർഷത്തിനുള്ളിൽ, 60 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രതിമാസക്ഷേമപെൻഷൻ 5000 രൂപയാക്കി ഉയർത്തുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. അതോടൊപ്പം എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്കും മാസം 5000 രൂപ പെൻഷൻ നൽകും. 

കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ കേരളം മുഴുവൻ സ്ഥാപിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും വില 50% വരെ കുറയ്ക്കുമെന്നും സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. മരുന്നിൻറെ വിലയും 50% വരെ കുറയ്ക്കും. അങ്ങനെ വിലക്കയറ്റത്തിന്റെ അധികഭാരം ജനങ്ങളുടെ ചുമലിൽനിന്നും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

കേരളത്തിലെ ആറ് ജില്ലകളിലായി 95 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തിൽ ട്വന്റി20 പാർട്ടിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. 

കേരളത്തിലെ മലയോരമേഖലകളിൽ 2 ലക്ഷം കുടുംബങ്ങളിലായി 8 ലക്ഷം ആളുകൾ വന്യമൃഗശല്യത്താൽ വലയുകയാണ്. ട്വന്റി20 പാർട്ടി അധികാരത്തിൽ വന്നാൽ വന്യമൃഗശല്യമുള്ള 1000-ത്തോളം സ്ഥലങ്ങളിൽ (ഏകദേശം 300 കിലോമീറ്റർ) ഇലക്ട്രിക്ക് ഫെൻസിങ് ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ സ്ഥാപിച്ച്, വന്യമൃഗഭീഷണി പൂർണ്ണമായും ഇല്ലാതാക്കുമെന്നും സാബു എം. ജേക്കബ് വിശദീകരിച്ചു. 

കേരളത്തിലെ 222 മറൈൻ വില്ലജുകളിലായി 8 ലക്ഷത്തിലധികം ആളുകൾ എല്ലാവർഷവും മൺസൂൺകാലത്ത് കടലാക്രമണം മൂലം പ്രതിസന്ധിയിലാകുന്നു. കടലാക്രമണഭീഷണിയുള്ള സ്ഥലങ്ങൾ (ഏകദേശം 240 കിലോമീറ്റർ) മുഴുവനും കടൽഭിത്തി കെട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നിലവിൽ, എറണാകുളത്തെ 35 ലക്ഷം ആളുകൾക്ക് ഭീഷണിയാണ് ബ്രഹ്മപുരം മാലിന്യസംസ്കരണപ്ലാന്റ്. ബ്രഹ്മപുരം മാലിന്യസംസ്കാരണപ്ലാന്റിലെ തീപിടുത്തം കൊച്ചി കോർപ്പറേഷനിലെ ഭരണക്കാരുടെ അഴിമതിയും കെടുകാര്യസ്ഥിതിയും മൂലമാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. എറണാകുളം നഗരത്തിലെ മാലിന്യം മുഴുവനും സംസ്കരിക്കുവാൻ സാധിക്കുന്നരീതിയിൽ ബ്രഹ്മപുരം പ്ലാന്റിനെ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണരംഗത്തെ അഴിമതിയും ദുർച്ചിലവും കുറയ്ക്കുന്നതിന് മന്ത്രിമാരുടെ എണ്ണം 21-ൽനിന്നും പതിനൊന്നായി കുറയ്ക്കുമെന്നും സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. കേരളത്തിലെ ഏത് മുന്നണിക്കാണ് അല്ലെങ്കിൽ ഏത് പാർട്ടിക്കാണ് ഇത്രയും വിപ്ലവകരമായ ഒരു ചുവടുവയ്ക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

പ്രതിവർഷം ഒരുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കേരളത്തിൽനിന്നും വിദേശപഠനത്തിനു പോകുന്നത്. ഈ ഇനത്തിൽ 10000 കോടി രൂപയാണ് ഓരോ വർഷവും ഇവിടെനിന്നും രാജ്യത്തിന് പുറത്തേക്കൊഴുകുന്നത്. അതുപോലെ അന്യസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനുപോകുന്ന രണ്ടുലക്ഷം വിദ്യാർഥികൾ ഏകദേശം 3000 കോടി രൂപ ചിലവഴിക്കുന്നുണ്ട്. ഈ പ്രവണത ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നു. തീർത്തും പരാജയപ്പെട്ട കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ ഉടച്ചുവാർക്കുവാൻ ട്വന്റി20 പാർട്ടിക്ക് മാത്രമേ കഴിയുകയൂള്ളൂവെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി.

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ റോഡുകളും അന്താരാഷ്ട്രനിലവാരത്തിൽ ബി.എം.ബി.സി. ടാറിങ് ചെയ്യുമെന്നും, അഞ്ചുവർഷത്തിനുള്ളിൽ പഴം-പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനൽകി. അതോടൊപ്പം റബ്ബർ കർഷകരുടെയും നെൽകർഷകരുടെയും മത്സ്യബന്ധനമേഖലയിലെയും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനും  സ്വകാര്യആശുപത്രികളിൽ നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പുവരുത്താനും ട്വന്റി20 പാർട്ടിക്ക് മാത്രമേ കഴിയുകയൂള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.   

മികച്ച തൊഴിലവസരങ്ങളുടെ അഭാവംമൂലം 45 ലക്ഷം ആളുകൾ വിദേശത്തും 35 ലക്ഷം ആളുകൾ അന്യസംസ്ഥാനങ്ങളിലും പ്രവാസികളായി കഴിയുന്നു. ഇതുമൂലം 40 ലക്ഷത്തോളം മാതാപിതാക്കളാണ് കേരളത്തിൽ അനാഥരായി ജീവിക്കുന്നത്. ഈ ദുരിതത്തിൽനിന്നും കേരളം രക്ഷപ്പെടണമെങ്കിൽ ട്വന്റി20 പാർട്ടി അധികാരത്തിലെത്തണമെന്നും സാബു എം. ജേക്കബ് ഓർമ്മപ്പെടുത്തി. 

അഞ്ചുലക്ഷത്തോളം വരുന്ന കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറ്റിയിരിക്കുകയാണ്.   സ്ഥലംമാറ്റസാധ്യതയും രാഷ്ട്രീയക്കാരുടെ ഭീഷണിയും മൂലം അവരുടെ കുടുംബങ്ങൾ കടുത്ത മാനസികസംഘർഷത്തിലാണ്. ഇതിൽ നിന്നും മാറ്റം വരണമെങ്കിൽ ട്വന്റി20 പാർട്ടി അധികാരത്തിൽ വന്നേ പറ്റൂ. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അഞ്ചുവർഷത്തിലൊരിക്കൽ, അതാതു ജില്ലകളിൽ മാത്രമായി ചുരുക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനൽകി.      

കഠിനാധ്വാനികളും പ്രതിഭാശാലികളുമായ മലയാളികൾ അർഹിക്കുന്നത്, കടംകയറി കാലിയായ ഖജനാവുള്ളതും ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടുന്നതുമായ ഒരു കേരളമല്ലെന്നും ഇവിടുത്തെ ജനങ്ങൾ സമൂലമായ ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ട്വന്റി20 പാർട്ടി ജനങ്ങൾക്ക്‌ നൽകിയ എല്ലാ വാഗ്ദാനങ്ങളും കൃത്യമായി നടപ്പിലാക്കി. ട്വന്റി20 പാർട്ടിക്ക് മാത്രമേ ഭരണരംഗത്തെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥിതിയും അവസാനിപ്പിച്ചു കേരളത്തെ രക്ഷിക്കാൻ സാധിക്കുവെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാർട്ടി അധികാരത്തിനും പണത്തിനും വേണ്ടി രാഷ്ട്രീയത്തിൽ വന്നതല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമവും നാടിൻറെ വികസനവും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

ട്വന്റി20 പാർട്ടി പതിനയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു പൂത്തൃക്കയിൽ നടത്തിയ മഹാസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ, ട്വന്റി20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ, ബെന്നി ജോസഫ് ജനപക്ഷം, എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ വർഗീസ്, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡണ്ട് ജിബി അബ്രഹാം, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജോളി ജോൺ, ഐക്കരനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ഡീന ദീപക്, വി. എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Advertisment