അട്ടപ്പാടി: അട്ടപ്പാടിയിലെ പ്രധാന ദേവീ ക്ഷേത്രമായ ശ്രീ പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ അൻപത്തിരണ്ടാം വാർഷിക മഹോൽസവത്തിൻ്റെ പ്രാരംഭ ചടങ്ങുകൾ വിശേഷമായി നടന്നു. ചൊവ്വാഴ്ച്ച രാവിലെ ഉൽസവം വിളംബരം ചെയ്യുന്നതിൻ്റെ ഭാഗമായി പരമ്പരാഗതമായ രീതിയിൽ "പൂച്ചാട്ട് " , "പൊരിച്ചാട്ട്" ചടങ്ങുകൾ ഭക്ത്യാദരപൂർവ്വം നടന്നു.
രാവിലെ ചെമ്പവട്ടക്കാടിൽ നിന്നും അവിടുത്തെ ക്ഷേത്രത്തിൽ സവിശേഷ അലങ്കാര അഭിഷേക പൂജകൾ കഴിഞ്ഞ് പുതൂർ മാരിയമ്മൻ ദേവിയ്ക്കും ഉപദേവൻമാർക്കും പൂക്കളും മാലകളുമായി കാർമ്മികർ എത്തി. പുതൂർ മല്ലീശ്വരൻ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി കാർമ്മികരെ ആനയിച്ചു . മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഉടൻ ദേവി ദേവൻമാർക്ക് മാലകൾ അണിയിച്ച് ഉൽസവ പ്രഖ്യാപനം നടത്തി.
തുടർന്ന് വിവിധ ദേശങ്ങളിൽ വാദ്യമേളത്തോടെ ഉൽസവ വിളംബരം നടത്തി. വൈകുന്നേരം വിവിധ ദേശങ്ങളിൽ നിന്നും "പൊരി" കൊണ്ടു വന്നു. "പൊരിച്ചാട്ട് " എഴുന്നള്ളിപ്പും നടന്നു. ശേഷം അമ്മയ്ക്കും തുടർന്ന് ഉപദേവ ൻമാർക്കും പൊരി സമർപ്പണം ചെയ്യുന്ന ചടങ്ങോടുകൂടി ഉൽസവത്തിന് പ്രാരംഭം കുറിക്കൽ പൂർത്തിയായി. ഇതോടുകൂടി ഭക്തരുടെ വ്രതാഷ്ഠാനത്തിന് തുടക്കമായി. മെയ് 6 മുതൽ മെയ് 16 വരെ ഉൽസവം നടക്കും.